ജി.എസ്.ടി വരുമ്പോൾ ബ്രാൻഡഡ് അരിയുടെ വില കൂടും. അരിക്ക് നികുതിയില്ലെങ്കിലും പായ്ക്കറ്റിലാക്കി ബ്രാൻഡ് ചെയ്ത് വിൽക്കുന്ന അരിയ്ക്ക് അഞ്ചുശതമാനം നികുതിയുണ്ട്. കിലോയ്ക്ക് രണ്ടര രൂപയെങ്കിലും വില കൂടുമെന്ന് അരി മില്ലുടമകൾ പറയുന്നു.
നിലവിൽ ബ്രാൻഡഡ് അരിക്ക് നികുതിയില്ല. ജി.എസ്.ടി വരുമ്പോൾ അഞ്ചുശതമാനം നികുതി ഈടാക്കുന്നതോടെ വിലയും കൂടും. രാജ്യവ്യാപകമായി ബ്രാൻഡഡ് അരിയുെട വിപണി 17 ശതമാനമേയുള്ളു. എന്നാൽ കേരളത്തിൽ സ്ഥിതി ഇതല്ല. പല പേരുകളിൽ ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തുന്ന അരിക്ക് ആവശ്യക്കാരേറെ. ഫലത്തിൽ ജി.എസ്.ടി സംസ്ഥാനത്ത് അരിവില വർധിപ്പിക്കുമെന്ന് മില്ലുടമകൾ മുന്നറിയിപ്പ് നൽകുന്നു.
ബ്രാൻഡഡ് അരി ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന സംസ്ഥാനത്തെ സാഹചര്യം ജി.എസ്.ടി കൗൺസിലിന്റെ ശ്രദ്ധയിൽ പെടുത്തണമെന്നാണ് ആവശ്യം. മുമ്പ് സംസ്ഥാനത്ത് ബ്രാൻഡ് ചെയ്ത് അരി വിൽക്കുമ്പോൾ ഒരു ശതമാനം നികുതി ഈടാക്കിയിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരാണ് ഈ നികുതി ഒഴിവാക്കിക്കൊടുത്തത്. അരിവില അൻപത് കടന്നതിന് പുറമെ നികുതി കൂടിയാകുമ്പോൾ വില പിടിച്ചുനിർത്തുക എളുപ്പമാകില്ല