സേവനങ്ങൾക്ക് മേലുള്ള ജി.എസ്.ടി വഴി സംസ്ഥാനത്തിന് കിട്ടാൻ പോകുന്നത് കോടിക്കണക്കിന് രൂപയുടെ അധികവരുമാനം. ചരക്കുസേവനനികുതി വരുമ്പോൾ സേവനങ്ങൾക്കുള്ള നികുതിനിരക്ക് ഉയരും. അതിൽ പകുതി സംസ്ഥാനഖജനാവിൽ എത്തുന്നത് സർക്കാരിന് ഇരട്ടനേട്ടമാണ്.
ടെലി കമ്യൂണിക്കേഷൻ, ഗതാഗതം, ധനകാര്യഇടപാടുകൾ എന്നീസേവനങ്ങൾക്കുള്ള നികുതി നിരക്കാണ് സംസ്ഥാനത്തിന് നേട്ടമാകുന്നത്. ട്രായിയുടെ കണക്കനുസരിച്ച് കഴിഞ്ഞ ഒക്ടോബറിൽ 108 ശതമാനമാണ് കേരളത്തിലെ ഫോൺസാന്ദ്രത. അതായത് മൂന്നരക്കോടിവരുന്ന ജനസംഖ്യയിലും കൂടുതൽ വരും ഫോൺ കണക്ഷൻ. ഓരോ മൊബൈൽഫോൺ റീ ചാർജിലും ഫോൺബില്ലിലും ഉള്ള 18 ശതമാനം നികുതിയുടെ പകുതി സംസ്ഥാനത്തിന് അർഹതപ്പെട്ടതാണ്. 500 രൂപയുടെ ഫോൺബില്ലിൽ ഇപ്പോൾ 75 രൂപയാണ് സേവന നികുതി. ഇനി 90 രൂപ നൽകണം. 45 രൂപ സംസ്ഥാനസർക്കാരിന് കിട്ടും. ഇൻഷ്വറൻസ്, ബാങ്കിങ് സേവനങ്ങൾക്കുള്ള നികുതിയും 15ൽ നിന്ന് 18 ശതമാനത്തിലേക്ക്് ഉയരും. ട്രെയിൻ, വിമാനയാത്രാക്കൂലിയിലെ നികുതിയും മികച്ച വരുമാനം നൽകും.
നേരത്തെ സംസ്ഥാനത്തുനിന്ന് പിരിച്ചിരുന്ന സേവനനികുതി കേന്ദ്രത്തിന്റെ പൊതുപൂളിലേക്കായിരുന്നു പോയിരുന്നത്. അതിന്റെ ഒരു വിഹിതം ഫിനാൻസ് കമ്മീഷൻ തീരുമാനിച്ച് തരുകയായിരുന്നു പതിവ്. എന്നാൽ ജൂലൈ ഒന്നുമുതൽ സേവനങ്ങൾക്കുള്ള നികുതിയുെട പകുതി സംസ്ഥാനത്തിന് ലഭിക്കുകയാണ്. ഇതാദ്യമായി ഓൺലൈൻഷോപ്പിങ്ങിനുള്ള നികുതിയുടെ പകുതിയും കിട്ടും. ഇതോടെ രണ്ടുവർഷം കൊണ്ട് നികുതിപിരിവ് 18 മുതൽ 20 ശതമാനം വരെ കൂടുന്നത് അസംഭവ്യമാകില്ല.