ജൂലൈ മുതൽ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ റദ്ദാകുമെന്നു പറയുന്നതു ശരിയാണോ? ഞാൻ ആധാർ എടുത്തിട്ടില്ല. ഇനി എന്തു ചെയ്യണം?
റിട്ടേണിൽ ആധാർ നമ്പർ രേഖപ്പെടുത്തണം.
(1) പാനിന്റെ പെർമനന്റ് അക്കൗണ്ട് നമ്പർ) നിജസ്ഥിതി തിട്ടപ്പെടുത്താൻ ആദായ നികുതി വകുപ്പ് പാൻ ആധാറുമായി ബന്ധപ്പെടുത്താൻ തീരുമാനിച്ചു. നികുതി വകുപ്പിന്റെ കണക്ക് അനുസരിച്ച് ഇതുവരെ 11.35 ലക്ഷം വ്യാജ അഥവാ ഇരട്ട പാൻ കണ്ടെത്താനായിട്ടുണ്ട്. നിലവിൽ രാജ്യത്തെ 95 ശതമാനത്തിലധികം ജനങ്ങൾക്ക് അതായത് 115 കോടി ആൾക്കാർക്ക് ആധാർ ഉണ്ട്.
(2) ആദായനികുതി നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയെ തുടർന്ന് 2017 ജൂലൈ ഒന്നു മുതൽ ആദായ നികുതി റിട്ടേണിലും പാൻ അപേക്ഷാ ഫോറത്തിലും ആധാർ നമ്പർ രേഖപ്പെടുത്തേണ്ടതു നിർബന്ധമാക്കി. 2017–ലെ ധനകാര്യ നിയമം വഴി ആദായ നികുതി നിയമത്തിൽ പുതുതായി ചേർത്ത വകുപ്പ് 139 എഎ പ്രകാരമാണിത്.
ആധാർ ഇല്ലെങ്കിൽ പാൻ അസാധു
പുതിയ ഭേദഗതി പ്രകാരം മേൽപറഞ്ഞ അവസരങ്ങളിൽ ആധാർ നമ്പർ രേഖപ്പെടുത്തിയില്ലെങ്കിൽ അത്തരം പാൻ അസാധുവായി കണക്കാക്കും. ഇങ്ങനെയുള്ള അവസരങ്ങളിൽ നികുതി നിയമത്തിൻ കീഴിൽ ഇത്തരം ആൾക്കാർ പാനിന് അപേക്ഷിക്കാത്തവരായി കണക്കാക്കും. തന്മൂലം നികുതി നിയമത്തിൻ കീഴിൽ പാൻ എടുക്കാത്തതിനുള്ള എല്ലാ ശിക്ഷാ നടപടികൾക്കും വിധേയനാവും.
സുപ്രീം കോടതി വിധിയിലൂടെ ആശ്വാസം
ആധാർ നമ്പർ രേഖപ്പെടുത്തേണ്ടത് നിർബന്ധമാക്കിയുള്ള നികുതി നിയമ ഭേദഗതിയെ ചോദ്യം ചെയ്തു സമർപിച്ച ഹർജികളിൽ കഴിഞ്ഞ ദിവസം വിധിയായി. ചോദ്യകർത്താവിനെപ്പോലെ ആധാർ ഇല്ലാത്തവരെ സംബന്ധിച്ച് ആശ്വാസം തരുന്നതാണ് ഈ വിധി. ഇതനുസരിച്ചു പാനിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നുള്ള നിയമഭേദഗതി ശരിവച്ചു.
എന്നാൽ ആധാർ ഇല്ലാത്തവരും ആധാറിന് അപേക്ഷിച്ചിട്ട് ലഭിക്കാത്തവരെയും പാനുമായി ബന്ധിപ്പിക്കണമെന്നുള്ള നിബന്ധനയിൽ നിന്ന് ഒഴിവാക്കി. ഇക്കൂട്ടർക്ക് ആധാർ നമ്പർ രേഖപ്പെടുത്താതെ തന്നെ റിട്ടേൺ സമർപ്പിക്കാമെന്നും അങ്ങനെ സമർപ്പിക്കുന്ന റിട്ടേണും പാനും സാധുവായിരിക്കുമെന്നും കോടതി വിധിച്ചു. എന്നാൽ ഈ ആനുകൂല്യം ആധാറിനെ തന്നെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിൻ മേലുള്ള വിധിയെ ആശ്രയിച്ചിരിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ചുരുക്കത്തിൽ നിലവിൽ ആധാർ നമ്പറുള്ള എല്ലാ നികുതിദായകരും റിട്ടേൺ സമർപ്പിക്കുമ്പോൾ ആധാർ നമ്പർ രേഖപ്പെടുത്തിയിരിക്കണം. ഇതിനായി ആദായ നികുതി വകുപ്പിന്റെ വെബ് സൈറ്റിൽ ചെന്ന് ആധാറുമായി ബന്ധിപ്പിക്കാനുള്ള ഭാഗം തിരഞ്ഞെടുത്ത് ആധാർ നമ്പർ രേഖപ്പെടുത്തണം. അല്ലാത്തപക്ഷം നിലവിലുള്ള പാൻ അസാധുവായി കണക്കാക്കും. തന്മുലം പാനില്ലാത്ത റിട്ടേൺ സമർപ്പിച്ചതായി കണക്കാക്കില്ല.
ആധാറുമായി ബന്ധിപ്പിക്കാനുള്ള പ്രതിബന്ധം
പാനിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളും ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളും ഒരുപോലെ ചേരുന്നില്ലെങ്കിൽ ഇവ തമ്മിൽ ബന്ധിപ്പിക്കാനാവില്ല. ഇതിനു പ്രധാനമായി കാണുന്ന പ്രതിബന്ധം രണ്ടു രേഖകളിലുമുള്ള പേരിലെ വ്യത്യാസമാണ്. പാനിൽ എപ്പോഴും പേരിന്റെ പൂർണ്ണരൂപമാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ ആധാറിൽ ചിലപ്പോൾ സ്വന്തം പേരൊഴികെ പിതാവിന്റെ പേരിന്റെയും വീട്ടുപേരിന്റെയും ചുരുക്കെഴുത്താണ് ഉണ്ടാകുക. അങ്ങനെയെങ്കിൽ ഇവ തമ്മിൽ ബന്ധിപ്പിക്കപ്പെടണമെന്നു നിർബന്ധമില്ല.
ഇതിനായി ഒന്നുകിൽ ആധാറിലെയോ അല്ലെങ്കിൽ പാനിലെയൊ പേരു വിവരത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. അതുപോലെ ജനനതീയതിയും സ്ത്രീയോ പുരുഷനോ എന്നുള്ളതിലും വ്യത്യാസം ഉണ്ടെങ്കിൽ രണ്ടു രേഖകളും തമ്മിൽ ബന്ധിപ്പിക്കാനാവില്ല.
രേഖകൾ തിരുത്താൻ
പേരോ ജനന തീയതിയോ സ്ത്രീയോ പുരുഷനോ എന്നുള്ളതോ മാറ്റാൻ പാനിലായാലും ആധാറിലായാലും ഇതിന്റെ യഥാർഥ വസ്തുത തെളിയിക്കുന്നതിനുള്ള രേഖകൾ കൂടി സമർപ്പിക്കേണ്ടതുണ്ട്. ആധാറിലെ തെറ്റു തിരുത്താൻ ആധാറിന്റെ വെബ് സൈറ്റായ https://ssup,uidai.gov.in/ൽ പ്രവേശിച്ച് സ്വന്തമായി ചെയ്യാവുന്നതേയുള്ളു. തിരുത്തലിന് തെളിവായി സമർപ്പിക്കാവുന്ന രേഖകളിൽ പാസ്പോർട്ട്, പാൻകാർഡ്, ഫോട്ടോ ഒട്ടിച്ച റേഷൻ കാർഡ്, വോട്ടർ ഐഡി, ഫോട്ടോയുള്ള ക്രെഡിറ്റ് കാർഡ്, ഗസറ്റഡ് ഓഫിസറോ, തഹസിൽദാറോ തന്റെ ലെറ്റർഹെഡിൽ ഫോട്ടോ പതിപ്പിച്ചു നൽകുന്ന സാക്ഷ്യപത്രമോ തുടങ്ങി ഏതെങ്കിലും രേഖയുടെ പകർപ്പ് സ്വയം സാക്ഷ്യപ്പെടുത്തി വച്ചാൽ മതി.
എന്നാൽ ജനന തീയതി തിരുത്താൻ പാസ്പോർട്ടോ ജനന സർട്ടിഫിക്കറ്റോ എസ്എസ്എൽസി ബുക്കോ നിർബന്ധമാണ്.
(വിലാസത്തിന് തെളിവായി മേൽപറഞ്ഞ രേഖകൾക്കു പുറമെ മൂന്നു മാസത്തിൽ കൂടുതൽ പഴകാത്ത മൊബൈലിന്റെ അല്ലാത്ത ടെലിഫോൺ അഥവാ വെള്ളം, അഥവാ വൈദ്യുതി ബില്ലോ വസ്തു നികുതി അടച്ച രസീതോ, വാടക ചീട്ടോ ബാങ്ക് സ്റ്റേറ്റ്മെന്റോ ഇൻഷുറൻസ് പോളിസിയും മറ്റും ഉപയോഗിക്കാം)
പാനിൽ തിരുത്തൽ വരുത്താൻ പാൻ മാറ്റാനുള്ള അപേക്ഷാ ഫോം പാൻ സേവന കേന്ദ്രങ്ങളിലോ ആദായ നികുതി വകുപ്പിന്റെ വെബ് സൈറ്റിലോ (https://incometaxindiaefiling.gov.in) സമർപ്പിക്കാവുന്നതാണ്. ഇതിനു സേവന നികുതി ഉൾപ്പെടെ 107 രൂപ ഫീസ് അടയ്ക്കേണ്ടതുണ്ട്.