മുംബൈ ∙ ഇന്ധനലഭ്യതാ പ്രശ്നങ്ങൾ മുന്നിൽക്കണ്ടു പുതിയ ഉൗർജമാർഗങ്ങളിലേക്കു മാറാനുള്ള നടപടികളുടെ ഭാഗമായി വൈദ്യുതി ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉപയോഗം പ്രോൽസാഹിപ്പിക്കുന്ന പ്രത്യേക നയം മഹാരാഷ്ട്രാ സർക്കാർ കൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായി വൈദ്യുതി കൊണ്ട് ഓടുന്ന വാഹനങ്ങളിൽ വൈദ്യുതി റി ചാർജ് ചെയ്യാവുന്ന സ്റ്റേഷനുകൾ (വൈദ്യുതി പമ്പുകൾ) സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ആരംഭിക്കുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. ഓല ഇലക്ട്രിക്കുമായി ചേർന്നുള്ള രാജ്യത്തെ ആദ്യത്തെ മൾട്ടി മോഡൽ ഇലക്ട്രിക് വെഹിക്കിൾ പദ്ധതി നാഗ്പുരിൽ ഉദ്ഘാടനം ചെയ്യവെയാണ് യാത്രാപാതകളിലെ പുതിയ വിപ്ലവത്തിനു തുടക്കം കുറിക്കുന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
സംസ്ഥാനത്തു കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാൻ സഹായിക്കുന്ന വിധത്തിലായിരിക്കും ഇലക്ട്രിക് റീചാർജിങ് സ്റ്റേഷനുകൾക്കായുള്ള നയരൂപീകരണം. ഇത്തരം സ്റ്റേഷനുകൾക്കായുള്ള സ്ഥലം, വിവിധ അനുമതികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയായിരിക്കും നയം. വൈദ്യുതി ഉപയോഗിക്കുന്ന വാഹനങ്ങൾ അന്തരീക്ഷ മലിനീകരണം കുറയ്ക്കും. ഒപ്പം പെട്രോൾ, ഡീസൽ, സിഎൻജി തുടങ്ങിയ വിവിധ ഇന്ധനങ്ങളുടെ ആവശ്യകതയും കുറയ്ക്കും. പുതിയ ഉൗർജമേഖല വികസിപ്പിച്ച് മുന്നേറുന്നത് രാജ്യത്തിനും നേട്ടമാകും -ഫഡ്നാവിസ് പറഞ്ഞു.