മോശം പ്രകടനം കാഴ്ചവയ്ക്കുന്ന മുതിർന്ന ജീവനക്കാരെ പിരിച്ചുവിടാൻ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ് ഒരുങ്ങുന്നു. എച്ച്-1 ബി വീസാ വ്യവസ്ഥകൾ കർശനമാക്കിയതിനെ തുടർന്ന് യുഎസിൽ 10,000 തദ്ദേശീയരെ നിയമിക്കുമെന്ന കമ്പനിയുടെ പ്രഖ്യാപനത്തിന്റെ തുടർച്ചയാണു പുതിയ തീരുമാനമെന്നും വിലയിരുത്തലുണ്ട്.
അർധവാർഷിക അവലോകനത്തിൽ പ്രതീക്ഷയ്ക്കൊത്തവിധം പ്രകടനം കാഴ്ച വയ്ക്കാത്തവർക്കാകും ജോലി നഷ്ടപ്പെടുക. ഇന്ത്യയിലും വിദേശത്തുമുള്ള കേന്ദ്രങ്ങളിലുള്ളവർ നടപടി നേരിടും. കഴിഞ്ഞ വർഷം ഇൻഫോസിസിൽ നിന്ന് 37,915 പേർ കൊഴിഞ്ഞുപോയിരുന്നു. ഇതേ കാലയളവിൽ പുതിയ നിയമനങ്ങൾ വൻതോതിൽ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഓട്ടമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യാ മാറ്റങ്ങളും ജീവനക്കാരെ കുറയ്ക്കാൻ കാരണമാണ്.
ചെലവുചുരുക്കലിന്റെ ഭാഗമായി മറ്റു പ്രമുഖ ഐടി കമ്പനികളായ വിപ്രോ, കോഗ്‌നിസന്റ് എന്നിവയും ജീവനക്കാരെ ഒഴിവാക്കുന്നതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. വിപ്രോ കഴിഞ്ഞ മാസം 600-700 പേരെയാണു പിരിച്ചുവിട്ടത്.
കോഗ്‌നിസന്റിലെ പിരിച്ചുവിടലിനെതിരെ ഫോറം ഓഫ് ഐടി എംപ്ലോയീസ് (ഫൈറ്റ്) എന്ന സംഘടന ചെന്നൈ അസി. ലേബർ കമ്മിഷണർക്കും ഹൈദരാബാദ് ലേബർ കമ്മിഷണർക്കും പരാതി നൽകി.
എന്നാൽ കൂട്ടപിരിച്ചുവിടൽ നടത്തിയിട്ടില്ലെങ്കിലും പ്രകടനം വിലയിരുത്തി ചിലരുടെ കാര്യത്തിൽ മാത്രമുള്ള സ്വാഭാവിക തുടർനടപടികളാണ് ഉണ്ടായിരിക്കുന്നതെന്നും കോഗ്‌നിസന്റ് വക്താവ് വ്യക്തമാക്കി. അതേസമയം, എത്ര പേർക്കെതിരെയാണു നടപടിയെന്നു വെളിപ്പെടുത്തിയില്ല.