പത്തനംതിട്ട ∙ മൂന്നു ചക്രമുള്ള മഹീന്ദ്ര സ്കോർപിയോ!! കണ്ടവർക്കെല്ലാം കൗതുകം; സ്വാഭാവികം. മൊബൈലിൽ പടമെടുത്തവർ ട്വിറ്ററിലിട്ടു. ട്വിറ്ററിലെ പടം കണ്ടവർ കണ്ടവർ ഞെട്ടി. ഞെട്ടിയവരുടെ കൂട്ടത്തിൽ മഹീന്ദ്ര കമ്പനിയുടമ ആനന്ദ് മഹീന്ദ്രയും ഉണ്ടായിരുന്നു. അദ്ദേഹം ഈ വാഹനം വാങ്ങി. പകരം നൽകിയതോ പുതിയ സുപ്രോ മിനി വാൻ!!
പുല്ലാട് കുറവൻകുഴി ആന്താലിമൺ പാറയിൽ പി.എസ്.സുനിൽകുമാർ എന്ന ഓട്ടോ ഡ്രൈവർക്കാണ് ഈ ഭാഗ്യം ലഭിച്ചത്. 2015ൽ വാങ്ങിയ മഹീന്ദ്രയുടെ വാഹനം 2010 മോഡൽ ഓട്ടോറിക്ഷയ്ക്കാണ് സുനിൽകുമാർ രൂപമാറ്റം വരുത്തിയത്. ഒന്നര ലക്ഷം രൂപയ്ക്കു വാങ്ങിയ ഓട്ടോയിൽ 50000 രൂപ മുടക്കിയാണ് മാറ്റം വരുത്തിയത്.
മഹീന്ദ്ര സ്കോർപിയോയുടെ ഗാംഭീര്യമാർന്ന മോഡൽ മനസ്സിൽ കയറിയ സുനിൽകുമാർ തന്റെ ഓട്ടോറിക്ഷയ്ക്കും അതു നൽകുകയായിരുന്നു. ആറന്മുളയിലെ വർക്‌ഷോപ് മെക്കാനിക്ക് മനോജിന്റെ സഹായത്തോടെയാണ് ഓട്ടോയുടെ പിൻവശം സ്കോർപിയോയുടേതിനു സമാനമാക്കിയത്.ടാർപൊളിൻ മാറ്റി. ടെയ്ൽ ലാംപ് ഘടിപ്പിച്ചു. ബാക്ക് ഡോർ ഫിറ്റ് ചെയ്തു.
ബംപറും സ്പോയിലറും മാറ്റി. ഓട്ടോറിക്ഷ പിന്നിൽ നിന്നു നോക്കുന്നവർക്കു മൂന്നു ചക്രത്തിൽ സ്കോർപിയോ പോകുന്നതു പോലെ തോന്നും. തങ്ങളുടെ വാഹനങ്ങൾക്കു രൂപമാറ്റം വരുത്തിയവരെക്കുറിച്ചുള്ള മഹീന്ദ്ര കമ്പനിയുടെ അന്വേഷണത്തിലാണ് സുനിൽകുമാറിന്റെ ഓട്ടോറിക്ഷ കമ്പനി സിഎംഡിയുടെ ശ്രദ്ധയിൽ പെട്ടത്.
ഇതിനിടെ സുനിൽകുമാർ ഓട്ടോറിക്ഷ കോട്ടയം സ്വദേശിക്കു വിറ്റെങ്കിലും വാങ്ങിയയാൾ തിരികെ നൽകിയിരുന്നു. മഹീന്ദ്രയുടെ മുംബൈ കാന്തിവിലിയിലെ വാഹനമ്യൂസിയത്തിൽ ഓട്ടോ സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. സുനിൽകുമാറിൽ നിന്ന് ഓട്ടോറിക്ഷ വാങ്ങി പകരം സുപ്രോ മിനി വാൻ ഡപ്യൂട്ടി ജനറൽ മാനേജർ (റീജനൽ സെയിൽസ്) ഇ.എസ്.സുരേഷ് കുമാർ, ഡിവിഷനൽ മാനേജർ എം.സി.ജോഷി എന്നിവർ ചേർന്നു നൽകി.