രാജ്യത്തെ നൂറ്റിപതിനൊന്നു കോടിയിലധികം ജനങ്ങൾക്കു കാർഡുകൾ നൽകി ലോകത്തെ ഏറ്റവും വലിയ തിരിച്ചറിയൽ സംവിധാനമായി മാറിയിരിക്കുന്നു ആധാർ. നിലവിലെ ജനസംഖ്യയിൽ ബഹുഭൂരിപക്ഷം ജനങ്ങളുടെ അടിസ്ഥാന വിവരങ്ങളും ശാരീരിക അടയാളങ്ങളും ഉൾപ്പെടുന്ന അതുല്യമായ വ്യക്തിഗത തിരിച്ചറിയൽ വിവരശേഖരമാണ് ആധാർ.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഇത്തരമൊരു വിവരശേഖരത്തിൽ സുരക്ഷിതമല്ല എന്ന ശക്തമായ വിമർശനത്തെ ജനങ്ങൾ ഗൗരവമായി എടുത്തില്ല. ഒരിക്കൽ നിർത്തലാക്കാൻ വരെ ആലോചനയിട്ട ആധാർ ഇന്നിപ്പോൾ പലവിധ സേവനങ്ങൾക്കും ഒഴിച്ചു കൂടാൻ പറ്റാത്ത രേഖയായി മാറിയിരിക്കുന്നു.
ഇനിയും ആധാർ വിവരശേഖരത്തിൽ പേരുകൾ ഉൾപ്പെടുത്തി കാർഡ് ലഭിച്ചിട്ടില്ലാത്തവർ അതു നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയും വർധിച്ചിരിക്കുന്നു.
ആധാറിന്റെ നാൾവഴി
കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 1999 ൽ രൂപീകൃതമായ കെ. സുബ്രഹ്മണ്യം കമ്മിറ്റി രാജ്യസുരക്ഷയുടെ ഭാഗമായി ജനങ്ങൾക്കു തിരിച്ചറിയൽ കാർഡുകൾ ഏർപ്പെടുത്തണമെന്നു നിർദേശിച്ചതിൽ നിന്നാണ് ആധാർ എന്ന ആശയം ഉടലെടുക്കുന്നത്.
2009 ൽ യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ വരുകയും തൊട്ടടുത്ത വർഷം, അവർ നൽകുന്ന തിരിച്ചറിയൽ കാർഡുകൾക്ക് ആധാർ എന്ന പേരു തീരുമാനിക്കുകയും ചെയ്തു.
2013 ൽ സാമൂഹ്യ സുരക്ഷാ പദ്ധതികൾക്കും സർക്കാർ സേവനങ്ങൾക്കും മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീം കോടതി വിധിയുണ്ടായി. കഴിഞ്ഞ വർഷം മാർച്ചിൽ സാമ്പത്തിക സേവനങ്ങൾ, സബ്‌സിഡികൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ആധാറുമായി ബന്ധിപ്പിച്ചു കേന്ദ്ര സർക്കാർ നടത്തിയ നിയമ നിർമാണം ആധാർ സംവിധാനത്തിനു നിയമസാധുത നൽകി.
രാജ്യത്താകമാനം അക്ഷയ സെന്ററുകൾ ഉൾപ്പെടെ മുപ്പതിനായിരത്തിലധികം എൻറോൾമെന്റ് സെന്ററുകളിലൂടെ വിവരങ്ങൾ ക്രോഡീകരിക്കത്തക്ക രീതിയിലാണ് ആധാർ സംവിധാനം പ്രവർത്തിക്കുന്നത്.
പാൻ നമ്പറിനും ആധാർ ബന്ധം
ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ ആദായ നികുതി അടയ്ക്കുന്നവർ നിർബന്ധമായും ആധാർ നമ്പർ നൽകിയിരിക്കണമെന്നു വ്യക്തമാക്കിയിരിക്കുന്നു. ഏപ്രിൽ 31 നു മുമ്പു തങ്ങളുടെ ആധാർ നമ്പർ നൽകിയില്ലെങ്കിൽ പാൻ കാർഡ് ഉള്ളവർക്ക് അവ നഷ്ടപ്പെടുമെന്നതിനാൽ ആധാർ നമ്പർ ഉൾപ്പെടെ നൽകി പുതിയ പാൻ കാർഡുകൾ എടുക്കേണ്ടി വന്നേക്കാം.
182 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ച വിദേശ ഇന്ത്യാക്കാർക്ക് ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാൻ പാൻ കാർഡ് വേണമെന്നതിനാൽ ആധാറും നിർബന്ധമായി. മാത്രമല്ല, 182 ദിവസത്തിനു മുകളിൽ ഇന്ത്യയിൽ താമസിക്കുന്ന വിദേശ പൗരന്മാരും തങ്ങളുടെ വരുമാനത്തിനു നികുതി നൽകുമ്പോൾ ആധാർ നമ്പർ കൂടി വേണ്ടിവരും.
ആധാർ വിവരശേഖരത്തിൽ പേരു ചേർക്കാനുള്ള സൗകര്യം വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ എംബസികളിൽ കൂടി ലഭ്യമാക്കാനും ആലോചനയുണ്ട്.
ആനുകൂല്യങ്ങളും ആധാർ ഉണ്ടെങ്കിൽ മാത്രം
സർക്കാർ നൽകുന്ന സേവനങ്ങൾ, സബ്‌സിഡികൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ യഥാർഥ വ്യക്തികൾക്കാണു ലഭിക്കുന്നതെന്ന് ഉറപ്പു വരുത്താനുള്ള നിയമ സംവിധാനമായി ആധാറിനെ ഉയർത്തുന്നതിനാണു 2016 ൽ നിയമം കൊണ്ടുവന്നത്.
അപേക്ഷകർ തങ്ങളുടെ ആധാർ നമ്പർ നൽകണമെന്നതു നിർബന്ധമാക്കിയിട്ടുണ്ട്. ആധാർ വിവരശേഖരവുമായി ഒത്തുനോക്കിയശേഷം മാത്രമേ കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ആനുകൂല്യങ്ങൾ വിതരണം ചെയ്യാനാകൂ.
ആധാർ നിയമത്തിന്റെ ഏഴാം വകുപ്പു പ്രകാരമാണ് ഇത്തരത്തിൽ നിർബന്ധമാക്കിയിരിക്കുന്നത്. ഒഴിവാക്കാനാകാത്ത ഘട്ടങ്ങളിൽ മറ്റു തിരിച്ചറിയൽ രേഖകൾ സ്വീകരിക്കാമെങ്കിലും ഉദ്യോഗസ്ഥർ നിയമം പാലിക്കുന്നതിനു തന്നെ ശ്രദ്ധിയ്ക്കും.
സാധാരണക്കാരെ ആധാർ വിവരശേഖരത്തിൽ ചേർക്കുന്നതിനും കാർഡുകൾ നൽകുന്നതിനും കേന്ദ്ര സംസ്ഥാന വകുപ്പുകൾക്ക് അധികാരം നൽകിയതിനോടൊപ്പം ഇതിനാവശ്യമായി വരുന്ന ചെലവു തുക കൂടി യുഐഡിഎഐ വഹിക്കും എന്നു വ്യക്തമാക്കിയിട്ടുണ്ട്.
എന്തെല്ലാം ആകുന്നില്ല ആധാർ
ഇങ്ങനെയൊക്കെ ആണെങ്കിലും പൊതുവെ കരുതുന്ന ചില ആവശ്യങ്ങൾക്ക് ആധാർ ഉപയോഗിക്കാനാകില്ല. ഒരാൾ യഥാർഥത്തിലുള്ള വ്യക്തിയാണെന്നു തെളിയിക്കാനുള്ള സംവിധാനം മാത്രമാണ് ആധാർ. നിരത്തുകളിൽ അന്തിയുറങ്ങുന്ന പൗരന്മാർക്കു കൂടി ആധാർ നൽകാമെന്നിരിക്കെ ഒരാളുടെ മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖയാകില്ല അത്.
ഒരു വർഷം 182 ദിവസത്തിനുമുകളിൽ ഇന്ത്യയിൽ താമസിക്കുന്ന വിദേശ പൗരന്മാർക്കുകൂടി ആധാർ എടുക്കാമെന്നിരിക്കെ ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയുമല്ല ആധാർ. എന്നാൽ പാസ്‌പോർട്ട് അപേക്ഷകളിന്മേൽ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് ആധാർ ഉപകരിക്കും.
ഒരു തിരിച്ചറിയൽ കാർഡ് എന്ന രീതിയിൽ ഹോളോഗ്രാം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ആധാർ കാർഡിനു ചില പോരായ്മകൾ ഉണ്ട്. മാത്രമല്ല, ആധാർ കാർഡ് കംപ്യൂട്ടറുകളുപയോഗിച്ച് പ്രിന്റ് ചെയ്‌തെടുക്കാവുന്നവയുമാണ്.
ആധാർ നമ്പർ ഉപയോഗിച്ച് അനുവദിക്കപ്പെട്ട ഏജൻസികൾക്കു വിവരശേഖരം പരിശോധിച്ചു വ്യക്തികൾ യഥാർഥമാണെന്ന് ഉറപ്പിച്ചെടുക്കാം. ആധാർ നമ്പരുകൾ പൊതുരേഖയായി ലഭ്യമാക്കുന്നതു വ്യക്തികളുടെ സ്വകാര്യതയുടെ ലംഘനമാകുമെങ്കിലും അനുവദിക്കപ്പെട്ട ആവശ്യങ്ങൾക്കു പൊതുവെ ലഭ്യമാക്കാം എന്നാണു നിയമം.
പ്രശ്‌നങ്ങൾ ഇല്ലാതില്ല
ഗൂഗിളിൽ സെർച് ചെയ്താൽ സർക്കാർ ഏജൻസികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്കു വേണ്ടി സമർപ്പിച്ചിട്ടുള്ള ആധാർ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ആർക്കും ലഭ്യമാകും.
ആധാർ നമ്പർ മാത്രമല്ല ബാങ്ക് അക്കൗണ്ടും ശാഖയുടെ ഐഎഫ്എസ് കോഡും കൂടി പേര് ഉൾപ്പെടെ ലഭിക്കും. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷിതമല്ലാത്ത ഇത്തരം ലഭ്യത അവയുടെ ദുരുപയോഗത്തിലേയ്ക്കു വഴി തെളിക്കുകയും ചെയ്യും.
പാൻ കാർഡിൽ പേരു ചേർത്തിരിക്കുന്ന ഫോർമാറ്റ് പോലെയല്ല ആധാറിൽ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. ആധാറിൽ പേരിനോടൊപ്പം ഇനിഷ്യൽ, മറ്റ് അടയാളങ്ങൾ ഇല്ലാത്തതിനാൽ ആധാർ വിവരങ്ങളും പാൻ കാർഡും ഒത്തുനോക്കാൻ പ്രയാസങ്ങളുമുണ്ടാകും.