പ്ലൂട്ടോമെൻ ടെക്നോളജീസ് പിച്ചവച്ചു നടക്കുന്നതേയുള്ളൂ. പ്രായം ആറു മാസം. പക്ഷേ, ഇതിനകം മറ്റു മൂന്നു കൊച്ചു കമ്പനികളെ ഏറ്റെടുത്തു കഴിഞ്ഞു. കൊള്ളാവുന്നൊരു കമ്പനിയിൽ നിന്നു സീഡ് ഫണ്ടുമെത്തി.
കോട്ടയം കറുകച്ചാൽ സ്വദേശിയായ അലൻ ഏബ്രഹാമെന്ന എൻജിനീയറിങ് ബിരുദധാരി നയിക്കുന്ന പ്ലൂട്ടോമെൻ ജനിച്ചതു കേരളത്തിലല്ല. അങ്ങ്, ഗുജറാത്തിലെ അഹമ്മദാബാദിൽ. പുതുസാങ്കേതിക വിദ്യകളുടെ കരുത്തിൽ പുത്തന്‍ പ്രോഡക്ടുകൾ വിപണിയിൽ ഇറക്കാനുള്ള ഒരുക്കത്തിലാണ് അലനും സംഘവും.
ആദ്യ ഉൽപന്നമായ ഫ്ലാഷ്ടർ ആപ് ഒരു മാസത്തിനകം അവതരിപ്പിക്കും. പക്ഷേ, അതിനു മുൻപേ മാസവരുമാനം ലക്ഷങ്ങളിലെത്തിച്ചു കഴിഞ്ഞു അവർ. ബജാജ് അലയൻസ് പോലുള്ള വൻകമ്പനികൾക്കു നൂതന ഐടി സേവനങ്ങൾ ലഭ്യമാക്കിയാണു പ്ലൂട്ടോമെൻ കാശുണ്ടാക്കുന്നത്.
അഹമ്മദാബാദ് സ്വദേശിയായ കേയുർ ബലാവതിയുമൊത്ത് 2016 ൽ ആണ് പ്ലൂട്ടോമെൻ തുടങ്ങിയത്.. പിന്നീട് ജാൻകർ, ഹിരേൻ എന്നിവർകൂടി സംഘത്തിലെത്തി.
ആറു മാസം, രണ്ട് ഏറ്റെടുക്കൽ
അഹമ്മദാബാദ് ആസ്ഥാനമായ ആപ്ലിക്കേഷൻ, ഗെയിമിങ് കമ്പനിയായ എച്ച്ജെ ഡൈമൻഷൻസ്, ഡിസൈൻ സൊലൂഷൻസ് കമ്പനിയായ ഒറിഡൻ ടെക്‌ലാബ്സ് എന്നിവയെ ഏറ്റെടുത്താണു പ്ലൂട്ടോമെൻ കരുത്തു കൂട്ടിയത്. അതു തന്നെയാണു പ്ലൂട്ടോമെൻ ടെക്നോളജീസിന്റെ ആറു മാസ വളർച്ചയിലെ നാഴികക്കല്ലെന്നു പറയുന്നു, അലൻ.
അഹമ്മദാബാദിലെ അബാജ് ഇലക്ട്രോണിക്സ് ഗ്രൂപ്് എംഡി നിരവ് പട്ടേൽ സീഡ് ഫണ്ടിങ് നൽകിയതും പ്ലൂട്ടോമെൻ ടീമിന് അഭിമാനം പകരുന്നു.