കേരളത്തിന്റെ അഭിമാനമായിരുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ബോര്‍ഡുകള്‍ മാഞ്ഞു തുടങ്ങുന്നു. ഈ മാസം 25 നുള്ളില്‍ എസ്ബിടിയുടെ എല്ലാ ബോര്‍ഡുകളും മാറ്റി എസ്ബിഐയുടെ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. എടിഎമ്മുകളുടെ ബോര്‍ഡുകള്‍ മിക്കയിടത്തും മാറ്റിക്കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.
ഏപ്രില്‍ ഒന്നു മുതല്‍ കേരളത്തിലെ എല്ലാ എസ്ബിടി ശാഖകളും എസ്ബിഐ ആയിട്ടാവും പ്രവര്‍ത്തിക്കുക. എസ്ബിടി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍, ജയ്പൂര്‍, ഹൈദരാബാദ്, മൈസൂര്‍, പട്യാല എന്നീ ബാങ്കുകളിലെ നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള ഇടപാടുകാരെ ഏപ്രില്‍ ഒന്നു മുതല്‍ എസ്ബിഐ ഇടപാടുകാരായി കണക്കാക്കുമെന്ന് ആര്‍ബിഐ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഭാരതീയ മഹിളാ ബാങ്കും എസ്ബിഐയുമായി ലയിപ്പിക്കാനുള്ള തീരുമാനത്തിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു.
ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ എസ്ബിടി ശാഖകളും എസ്ബിഐ ആയി മാറുമെങ്കിലും എസ്ബിഐ ഇടപാടുകാര്‍ക്കു നിശ്ചിത കാലത്തേക്ക് ഇവിടെയെത്തി പണം നിക്ഷേപിക്കാന്‍ കഴിയില്ല. ഏപ്രില്‍ 21, 22 തീയതികളില്‍ ഇരു ബാങ്കുകളും തമ്മിലുള്ള ഡാറ്റാ സംയോജനം നടന്നതിനു ശേഷമേ എല്ലാ എസ്ബിടി ഇടപാടുകാര്‍ക്കും ഈ പ്രയോജനം ഉപയോഗിക്കാനാവൂ. എസ്ബിഐയായി മാറുന്ന എസ്ബിടി ശാഖകളില്‍നിന്നുള്ള വായ്പകള്‍ക്കും ഒരു മാസത്തോളം നിയന്ത്രണമുണ്ടാകും. വാഹന വായ്പകള്‍ ഉള്‍പ്പെടെയുള്ളവ നല്‍കുന്നതില്‍ നിയന്ത്രണമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെ ലയനം പൂര്‍ണമാകുന്നതോടെ 37 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി എസ്ബിഐ ആഗോള ബാങ്കിങ് രംഗത്ത് മുന്‍പന്തിയിലെത്തും. 22,500 ശാഖകളും 58,000 എടിഎമ്മുകളും 50 കോടി ഇടപാടുകാരും എസ്ബിഐക്ക് ഉണ്ടാകും.
ലയനത്തിനു ശേഷം അസോസിയേറ്റ് ബാങ്കുകളില്‍ മൂന്നെണ്ണത്തിന്റെ ഹെഡ് ഓഫീസുകള്‍ ഉള്‍പ്പെടെ പകുതിയോളം ഓഫീസുകള്‍ അടച്ചുപൂട്ടാനാണ് എസ്ബിഐയുടെ തീരുമാനം. ഏപ്രില്‍ 24 മുതല്‍ ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കും. 27 സോണല്‍ ഒാഫീസുകളും 81 റീജിയണല്‍ ഓഫീസുകളും 11 നെറ്റ്‌വര്‍ക്ക് ഓഫീസുകളും അടയ്ക്കുമെന്ന് എസ്ബിഐ മാനേജിങ് ഡയറക്ടര്‍ ദിനേഷ് കുമാര്‍ ഖാര അറിയിച്ചു. ഏപ്രില്‍ 24 വരെ തല്‍സ്ഥിതി തുടരും. അതിനു ശേഷമാകും ഇതിനുള്ള നടപടികള്‍ ആരംഭിക്കുകയെന്നും ദിനേഷ് കുമാര്‍ പറഞ്ഞു.
നിലവില്‍ എസ്ബിഐക്ക് 550 ഓഫീസുകളും അസോസിയേറ്റ് ബാങ്കുകള്‍ക്ക് 259 ഓഫീസുകളുമാണുള്ളത്. ലയനത്തിനു ശേഷം ഇത് 687 ആയി നിജപ്പെടുത്താനാണു തീരുമാനം. അതായത് 122 ഓഫീസുകള്‍ അടച്ചുപൂട്ടും. ഓഫീസുകള്‍ പൂട്ടുന്നത് 1107 ജീവനക്കാരെ ബാധിക്കുമെന്നും ഇവരെ പുനര്‍വിന്യസിക്കുമെന്നും ദിനേഷ് കുമാര്‍ വ്യക്തമാക്കി.