ഇന്ത്യയിലെ വേഗമേറിയ മൊബൈൽ നെറ്റ്‌വർക്കായി എയർടെല്ലിനെ പ്രഖ്യാപിച്ചതിലെ വിവാദം തുടരുന്നു. ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റിങ് സ്ഥാപനമായ ഊക്‌ലയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഇതിനെതിരെ ആരോപണങ്ങളുമായി റിലയൻസ് ജിയോ രംഗത്തു വന്നിരുന്നു.
ജിയോയുടെ ആക്ഷേപങ്ങൾക്കെതിരേ അതിശക്തമായ പ്രതികരണവുമായി എയർടെലും എത്തിയതോടെ വിവാദം കൊഴുത്തു.‘ഔദ്യോഗികമായി ഇന്ത്യയിലെ വേഗമേറിയ നെറ്റ്‌വർക്ക്’ എന്ന അവകാശവാദമുന്നയിച്ച് എയർടെൽ പരസ്യം നൽകുന്നതിനെതിരേ ജിയോ അഡ്‌വർടൈസിങ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്കു പരാതി നൽകി.
പരസ്യം തെറ്റിദ്ധാരണാജനകവും ഊക്‌ലയുമായി ചേർന്നുള്ള തെറ്റായ കൂട്ടുകെട്ടിന്റെ അടിസ്ഥാനത്തിലുള്ളതുമാണെന്നാണ് ജിയോ ആരോപിക്കുന്നത്. എന്നാൽ ജിയോയുടെ ആരോപണങ്ങൾ തങ്ങളുടെ ബ്രാൻഡിനെ അപകീർത്തിപ്പെടുത്താനാണെന്ന് എയർടെൽ തിരിച്ചടിച്ചു.
ഉപയോക്താക്കളെ വഴിതെറ്റിക്കുകയെന്നതും ഇതിലൂടെ ജിയോ ലക്ഷ്യമിടുന്നതായി എയർടെൽ പറയുന്നു. ഇന്ത്യയിലെ ബ്രോഡ്ബാൻഡ് സ്പീഡിനെക്കുറിച്ചു പഠനം നടത്തിയ ഊക്‌ല ആകട്ടെ തങ്ങളുടെ നിരീക്ഷണത്തിൽ ഉറച്ചു നിൽക്കുകയാണെന്നു വ്യക്തമാക്കി. 2016 ലെ മൂന്നും നാലും പാദങ്ങളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് എയർടെല്ലിനെ വേഗമേറിയ നെറ്റ്‌വർക്ക് ആയി തിരഞ്ഞെടുത്തത്.
നെറ്റ് വേഗം അളക്കുന്ന സ്പീഡ് ടെസ്റ്റ് ആപ് ഊക്‌ലയുടേതാണ്. എയർടെല്ലിനാണ് നെറ്റ് സ്പീഡ് കൂടുതലെന്ന് സ്പീഡ് ടെസ്റ്റ് ആപ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ജാമി സ്റ്റീവൻ ആവർത്തിച്ചു. എന്നാൽ ‘സ്പീഡ് ടെസ്റ്റ്’ ആപ് ഉടമകൾ പണം വാങ്ങിയാണ് ഇത്തരം അവാർഡുകൾ നൽകുന്നതെന്നാണ് ജിയോയുടെ ആരോപണം. ഈ ആവശ്യവുമായി കമ്പനി തങ്ങളെയും സമീപിച്ചിരുന്നതായി ജിയോ പറയുന്നു.
ഭാരതി എയർടെൽ വേഗമേറിയ നെറ്റ്‌വർക്കായി പ്രഖ്യാപിക്കപ്പെട്ട അതേ പാദങ്ങളിൽത്തന്നെ തങ്ങൾക്ക് അവാർഡ് നൽകാമെന്നായിരുന്നു വാഗ്ദാനമെന്നും ജിയോ ചൂണ്ടിക്കാട്ടുന്നു. നെറ്റ് സ്പീഡ് കണക്കാക്കാൻ ഊക്‌ല സ്വീകരിക്കുന്ന ശൈലിയോടും ജിയോ യോജിക്കുന്നില്ല. മൊബൈൽ ഫോണിന്റെ പ്രൈമറി സ്ലോട്ടിൽ ഇടുന്ന സിമ്മുകളെ അടിസ്ഥാനമാക്കിയായിരുന്നു ഊക്‌ലയുടെ പഠനം.
സെക്കൻഡറി സ്ലോട്ടിൽ ഉപയോഗിക്കുന്ന ജിയോ സിം ഉയർന്ന നെറ്റ് സ്പീഡ് നൽകിയാലും ഈ പഠനത്തിൽ അത് ആദ്യ സ്ലോട്ടിലെ സിമ്മിന്റെ കണക്കിലേ പെടുത്തൂ എന്നാണ് ജിയോയുടെ വാദം. എന്നാൽ ഈ ആരോപണങ്ങളെല്ലാം ഊക്‌ല അധികൃതർ തള്ളിക്കളയുന്നു.
‘‘ഇന്ത്യയെപ്പോലെ ഒരു വിപണിയെ പഠിക്കുമ്പോൾ വിവിധ ഘടകങ്ങൾ പരിഗണിക്കും. ഡ്യൂവൽ സിം സേവനം, നെറ്റ്‌വർക്കിന്റെ സാങ്കേതിക വിദ്യ, ഫോണുകളുടെ സ്വഭാവം എന്നിവയെല്ലാം പരിശോധിക്കും. ഉപയോക്താക്കൾ ആപ് ഉപയോഗിച്ച് നെറ്റ് സ്പീഡ് കണക്കാക്കുന്നതിനു പുറമെ, ഡേറ്റ കൈമാറ്റം അളക്കുന്നതിലൂടെ തങ്ങൾ പ്രത്യേക പഠനവും നടത്തിയാണ് നിഗമനങ്ങളിലെത്തുക’’ – ജാമി സ്റ്റീവൻ പറഞ്ഞു.
തങ്ങളുടെ പരസ്യങ്ങൾക്കെതിരേ ജിയോ സ്വീകരിച്ച നിലപാട് അത്ഭുതപ്പെടുത്തിയെന്ന് ഭാരതി എയർടെൽ ചീഫ് ബ്രാൻഡ് ഓഫിസർ രാജീവ് മാത്രാനി പറഞ്ഞു. എയർടെല്ലിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിത്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും തങ്ങൾക്കെതിരേ വ്യാജ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.