രാജ്യത്തെ മുൻനിര ടെലികോം കമ്പനികളായ ഐഡിയ സെല്ലുലാറും വോഡഫോൺ ഇന്ത്യയും തമ്മിൽ ലയിച്ചു. ഇതു സംബന്ധിച്ച് ഔദ്യോഗിക കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഇരു കമ്പനികളും ലയിക്കുന്നതോടെ വോഡഫോണിന് 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. മൂന്നു വീതം ഡയറക്ടർമാരെ പുതിയ ബോർഡിലേക്ക് ഇരുകമ്പനികളും നോമിനേറ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ചെയർമാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്ക്കായിരിക്കും.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ‘റിലയൻസ് ജിയോ’ വമ്പൻ സൗജന്യ ഓഫറുകളുമായി കഴിഞ്ഞ സെപ്റ്റംബറിൽ രംഗത്തെത്തിയതോടെയാണ് ലയിക്കാനുള്ള തീരുമാനത്തിൽ ഐഡിയയും വോഡഫോണുമെത്തിയത്. ലയനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണു രൂപംകൊണ്ടത്. ഇപ്പോഴത്തെ കണക്കനുസരിച്ച് വോഡഫോൺ–ഐഡിയ സംയുക്ത കമ്പനി 39 കോടി വരിക്കാരുമായി ഒന്നാം സ്ഥാനത്തെത്തും. നിലവിലെ ഒന്നാം സ്ഥാനക്കാരായ എയർടെലിന് 26.5 കോടി വരിക്കാരാണുള്ളത് (വിപണി വിഹിതം 32.84%). വോഡഫോണിന് 20.3 കോടിയും ഐഡിയയ്ക്ക് 18.8 കോടിയുമാണു വരിക്കാർ. രണ്ടും ചേരുമ്പോൾ വിപണിവിഹിതം 48.8% ആകും.
വരുമാനത്തിന്റെ കാര്യത്തിൽ എയർടെലിന് 33% വിപണിവിഹിതമാണുള്ളത്. വോഡ–ഐഡിയ സംയുക്ത കമ്പനിക്ക് 43% വിഹിതമുണ്ടാകും. അടുത്ത വർഷത്തോടെ മൊത്തം ടെലികോം വരുമാനത്തിന്റെ 13% റിലയൻസ് ജിയോയ്ക്കു ലഭിക്കുമെന്നാണു കണക്കുകൾ. എയർടെൽ, ഐഡിയ, വോഡഫോൺ, ബിഎസ്എൻഎൽ എന്നിവയുടെയൊക്കെ വരുമാനം കുറയാൻ ജിയോയുടെ വരവ് ഇടയാക്കി. നിരക്കു കുറയ്ക്കാൻ കമ്പനികൾ നിർബന്ധിതരാകുകയും ചെയ്തു. നിലവിൽ ഏഴരക്കോടി വരിക്കാരുള്ള ജിയോ മാർച്ച് അവസാനത്തോടെ 10 കോടി വരിക്കാരെ ചേർക്കാനാണ് ലക്ഷ്യമിടുന്നത്.