തോമസ് ചാണ്ടിയുടെ കായൽ കൈയ്യേറ്റ കേസിൽ റവന്യൂ മന്ത്രിയും അഡ്വക്കേറ്റ് ജനറലും തമ്മിലുള്ള ഭിന്നതരൂക്ഷമായി തുടരുന്നതിനിടെ , പരിഹാര മാർഗ്ഗങ്ങളെ കുറിച്ചുള്ള ചർച്ചകളും സജീവമായി. എജിയെ തള്ളി അഡിഷണൽഎജി രഞ്ജിത്ത് തമ്പാന് കേസ് തിരികെ നൽകണമെന്ന് റവന്യൂ വകുപ്പ് പറയുന്നു. അല്ലെങ്കിൽ , പുറത്തു നിന്നുള്ള അഭിഭഷകനെ കേസ് ഏൽപ്പിക്കണം എന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.
റവന്യൂവകുപ്പിന്റെ കാര്യങ്ങളിൽ ഒരുകാരണവശാലും അഡ്വക്കേറ്റ് ജനറലിന് മേൽകൈനൽകേണ്ട എന്ന തീരുമാനം റവന്യൂമന്ത്രിയും സിപിഐ നേതൃത്വവും കൈയ്യൊണ്ടിട്ടുണ്ട്. തോമസ് ചാണ്ടി ഉൾപ്പെട്ട കേസ് ആര് നടത്തണമെന്നത് സംബന്ധിച്ച് പ്രയോഗിക പരിഹാരമാർഗ്ഗങ്ങളാണ് വേണ്ടതെന്ന് റവന്യൂ വകുപ്പ് പറയുന്നു. സ്റ്റേറ്റ് അറ്റേർണി ഈ കേസിൽ ഹാജരാകേണ്ട എന്ന നിലപാടില്‍ ഉറച്ചു നിൽക്കും. രഞ്ജിത്ത് തമ്പാന് കേസ് തിരികെ നൽകുന്നതിനോട് മുഖ്യമന്ത്രി യോജിച്ചില്ലെങ്കിൽ , പുറത്തു നിന്നുള്ള പ്രഗത്ഭരായ അഭിഭഷകനെ കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിക്കും. എജി തന്നെ ഹാജരാകട്ടെ എന്നനിർദ്ദേശം വന്നാൽ അതിനോട് എങ്ങിനെ പ്രതികരിക്കണമെന്ന് റവന്യൂമന്ത്രി, പാർട്ടിനേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കും. തോമസ് ചാണ്ടികേസിൽ എജിയെ മുന്നിൽനിറുത്തി മുഖ്യമന്ത്രിയും ഒാഫീസും ഇടപെടുകയാണെന്ന അഭിപ്രായമാണ് സിപിഐക്കുള്ളത്. ഇക്കാര്യത്തിൽ സിപിഐക്കുള്ള കടുത്ത എതിർപ്പ് മുഴുവൻ പാർട്ടിസെക്രട്ടറി വ്യക്തമാക്കിക്കഴിഞ്ഞു.
റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ അപമാനിക്കുന്ന രീതിയിലുള്ള നടപടികൾ എജിയുടെ ഭാഗത്തു നിന്നുണ്ടായതിലുള്ള അതൃപ്തി കൂടുതൽശക്തമായി വരും ദിവസങ്ങളിൽ ഉന്നയിക്കും. മന്ത്രിസഭായോഗത്തിലും മുന്നണിയോഗത്തിലും ഇക്കാര്യം പറയാനാണ് സാധ്യത.