മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയർന്ന ഭൂമി ഇടപാടുകളിൽ ആലപ്പുഴ കലക്ടർ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് അന്തിമ റിപ്പോർട്ട് കൈമാറി. ലേക് പാലസ് റിസോർട്ടിന്റെ പാർക്കിങ് ഗ്രൗണ്ട് പാടം നികത്തിയാണ് നിർമ്മിച്ചതെന്നും പൂർവ സ്ഥിതിയിലാക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ടെന്നാണ് സൂചന. മാർത്താണ്ഡം കായൽ കയ്യേറിയെന്ന ആരോപണത്തിൽ കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ നിജസ്ഥിതി റിപ്പോർട്ടാണ് സമർപ്പിച്ചത്. റിപ്പോര്‍ട്ട് കണ്ടില്ലെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രതികരിച്ചു. തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ലേക് പാലസ് റിപോർട്ടിന്റെ പാർക്കിങ്ങ് ഗ്രൗണ്ട് നെൽവയൽ നികത്തിയാണ് നിർമ്മിച്ചിട്ടുള്ളതെന്നും ഇത് പൂർവസ്ഥിതിയിലാക്കണമെന്നുമാണ് റിപ്പോർട്ടിന്റെ കാതലായ ഭാഗം. ഒപ്പം മുനിസിപ്പൽ റോഡിൽ നിന്ന് റിസോർട്ടിന്റെ ഗേറ്റ് വരെയുള്ള അപ്രോച്ച് റോഡും പൊളിക്കണം. നെൽവയൽ തണ്ണീർത്തട നിയമം വന്നതിന് ശേഷമാണ് നികത്തലുണ്ടായതെന്ന് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്താലാണ് കലക്ടർ സ്ഥിരീകരിച്ചത്. എന്നാൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടന്ന ഭൂമി മന്ത്രിയുടെ ഉടമസ്ഥതയിലല്ലെന്നും സഹാദരിയുടെ പേരിലാണെന്നും വാട്ടർ വേൾഡ് ടൂറിസം കമ്പനി രേഖകൾ സഹിതം കലക്ടറെ ബോധിപ്പിച്ചിരുന്നു. മാർത്താണ്ഡം കായലിൽ സർക്കാർ ഭൂമി മണ്ണിട്ട് ഉയർത്തി എന്ന ആരോപണത്തിലും അന്വേഷണ റിപോർട്ടിൽ കണ്ടെത്തലുകൾ ഉണ്ട്. സ്വന്തം ഭൂമിയ്ക്കാപ്പം സർക്കാർ ഭൂമിയിലും വാട്ടർ വേൾഡ് ടൂറിസം കമ്പനി നിയമവിരുദ്ധമായി മണ്ണിട്ട് ഉയർത്തിയെന്ന് റിപ്പോർട്ടിലുണ്ട്. ബി.ടി.ആറിൽ ഇത് പുരയിടമാണെന്ന് രേഖപ്പെടുത്തിയതിനാൽ സ്വന്തം ഭൂമിയിൽ മണ്ണിട്ടത് നിയമ വിരുദ്ധമാവില്ല. ഇതു സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ നടപടികൾ ശുപാർശ ചെയ്യാതെ നിജസ്ഥിതി റിപ്പോർട്ട് മാത്രമാണ് കലക്ടർ സമർപ്പിച്ചത്. മന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിയമപരമായി സർക്കാരും രാഷ്ട്രീയപരമായി മുന്നണിയും തീരുമാനം കൈക്കൊള്ളുന്നത് ടി.വി.അനുപമ തയ്യാറാക്കിയ ഈ അന്തിമ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാവും. റിപ്പോര്‍ട്ട് കണ്ടില്ലെന്നായിരുന്നു റവന്യു മന്ത്രിയുടെ പ്രതികരണം.