അടിമാലിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയുടെ രണ്ടു സുഹൃത്തുക്കൾ കസ്റ്റഡിയിൽ. ഇവരെ അടിമാലി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നു. അടിമാലി പതിനാലാം മൈൽ ചാരുവിള പുത്തൻ വീട്ടിൽ സിയാദിന്റെ ഭാര്യ സെലീന(41)ആണു ചൊവ്വാഴ്ച രാത്രി കുത്തേറ്റു മരിച്ച നിലയിൽ വീടിനു സമീപം കണ്ടെത്തിയത്.
കേസിൽ തൊടുപുഴ വണ്ടമറ്റം സ്വദേശി ഗിരോഷ്(30)ആണു അറസ്റ്റിലായത്. കൊല നടത്തിയ ശേഷം തൊടുപുഴയിലുള്ള രണ്ടു സുഹൃത്തുക്കളെ ഗിരോഷ് വിളിച്ചിരുന്നു. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു രണ്ടു പേരെ ഇന്നു പുലർച്ചെ തൊടുപുഴയിൽ നിന്നു കസ്റ്റഡിയിലെടുത്തത്. തൊടുപുഴയിലെ സ്വകാര്യ ബസ് ഉടമ ഉൾപ്പെടെയുള്ളവരാണു കസ്റ്റഡിയിലുള്ളത്.
സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. അടിമാലി പതിനാലാം മൈലിൽ ചാരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യ സെലീന ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. അടഞ്ഞുകിടന്ന വീടിന് പുറകിൽ വെട്ടേറ്റനിലയിലായിരുന്നു മൃതദേഹം. സെലീനയുടെ കുടുംബസുഹൃത്തായ ഗിരോഷാണ് കൃത്യം നടത്തിയതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. അടിമാലിയിലെ കടയിലെ ജീവനക്കാരനായിരുന്ന ഗിരോഷ് സെലീനയ്ക്ക് ഒന്നേക്കാൽ ലക്ഷം രൂപ കടം നൽകിയിരുന്നു. ഇത് കൂടാതെ ഗിരോഷിന്റെ പേരിൽ ബാങ്കിൽ നിന്ന് വായ്പയെടുത്ത് സെലീന ഒരു കാറും വാങ്ങി. വർഷം ഒന്ന് കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ഇരുവരും ശത്രുതയിലായി. പണം ആവശ്യപ്പെട്ട് പലതവണ ഗിരോഷ് സെലീനയുടെ വീട്ടിലെത്തി ബഹളംവെച്ചു. പൊലീസിലും പരാതി നൽകി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഗിരോഷ് സെലീനയുടെ വീട്ടിലെത്തി. പണം നൽകില്ലെന്ന് സെലീന തീർത്ത് പറഞ്ഞതോടെ പ്രകോപിതനായ ഗിരോഷ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സെലീനയുടെ കഴുത്തിലേക്ക് കുത്തിയിറക്കി. സെലീന നിലത്തുവീണ് പിടഞ്ഞതോടെ പുറത്തുപോയ ഗിരോഷ് തിരിച്ചെത്തി മരണം ഉറപ്പാക്കാൻ മാറിടം മുറിച്ചെടുത്തു. സെലീനയുടെ കഴുത്തിലെ മാലയും ഊരിയെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങി. സെലീനയുടെ വീടിന് തൊട്ടുമിന്നിലെ കടയിലെ സിസിടിവിയിൽ ഗിരോഷിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. അടിമാലി സിഐ പി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലർച്ചെ ഗിരോഷിനെ വീട്ടിൽ നിന്ന് പിടികൂടി. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും മാറിടത്തിന്റെ ഒരു ഭാഗവും മോഷ്ടിച്ച മാലയും വീട്ടിൽ നിന്ന് കണ്ടെത്തി.