വൈക്കം സ്വദേശിനി ഹാദിയയുടെ (അഖില) മതംമാറ്റവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി. വിവാഹം റദ്ദാക്കാന്‍ എങ്ങനെ ഹൈക്കോടതിക്ക് കഴിയുമെന്ന് കോടതി ചോദിച്ചു. ഹാദിയയെ തടവിലാക്കാന്‍ പിതാവിന് കഴിയില്ലെന്ന് കോടതി ആവര്‍ത്തിച്ചു. ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഷെഫിന്‍ ജഹാന്റെയും എൻഐഎയുടെ അഭിഭാഷകര്‍ തമ്മില്‍ കോടതിയില്‍ വാക്കുതര്‍ക്കവുമുണ്ടായി. എന്‍.ഐ.എ കേന്ദ്രസര്‍ക്കാരിന്റെ കൈയിലെ പാവയെന്ന് ഷെഫീന്‍ ജഹാന്‍റെ അഭിഭാഷകന്‍ വാദിച്ചു. കേസ് സുപ്രീംകോടതി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
കേസിൽ ഹാദിയയുടെ നിലപാട് അറിയണം. അവർക്കെന്താണ് പറയാനുള്ളതെന്നു കേൾക്കണം. ഹാദിയയെ തടവിലാക്കാൻ പിതാവ് അശോകിന് കഴിയില്ല. വിവാഹവും എൻഐഎ അന്വേഷണവും രണ്ടാണ് എന്നും സുപ്രീം കോടതി വാക്കാൽ വ്യക്തമാക്കി. വാദത്തിനിടെ, ഇരുവിഭാഗം അഭിഭാഷകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഷെഫിൻ ജഹാന്റെയും എൻഐഎയുടെയും അഭിഭാഷകർ തമ്മിലാണ് വാഗ്വാദമുണ്ടായത്. നടപടിയിൽ ചീഫ് ജസ്റ്റിസ് പ്രതിഷേധം രേഖപ്പെടുത്തി.
ഹാദിയയെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ അനുവദിക്കണമെന്നു വനിതാ കമ്മിഷനും കേരളത്തിലെ ആസൂത്രിത മതപരിവര്‍ത്തനം അന്വേഷിക്കണമെന്ന് നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദുവും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ അടക്കം ആറുപേര്‍ ഹാദിയക്കേസില്‍ കക്ഷിചേരാന്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതികളില്‍ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണു വനിതാ കമ്മിഷന്‍റെ ആവശ്യം. ഹാദിയയുടെ ആരോഗ്യനില പരിശോധിക്കണം. ഡോക്ടറൊടൊപ്പം നേരില്‍ കാണാന്‍ അനുവദിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
മതം മാറി വിദേശത്തേക്കു കടന്ന നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദു, കേരളം ജിഹാദി പ്രവര്‍ത്തനങ്ങളുടെ വിളനിലമാണെന്നും മതപരിവര്‍ത്തനം നടക്കുന്ന കേസുകള്‍ക്കു സമാനസ്വഭാവമുണ്ടെന്നും അടക്കം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തന്‍റെ മകളുടെ അടക്കം മതപരിവര്‍ത്തനം എന്‍ഐഎയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടു. മതംമാറ്റാനും ഐഎസില്‍ ചേര്‍ക്കാനും ശ്രമമുണ്ടായി എന്നാരോപിച്ചാണു മഹാരാഷ്ട്ര ലാത്തൂര്‍ സ്വദേശി സുമതി ആര്യയുടെ ഹര്‍ജി. ഹാദിയക്കേസിലെ എന്‍ഐഎ അന്വേഷണത്തെ അനുകൂലിച്ച് ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.