പനാജി∙ ഗോവയിൽ നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ കോസ്റ്റാറിക്കയെ കീഴടക്കി ജർമനിക്ക് ആദ്യ ജയം. 21ാം മിനിറ്റിൽ ജാൻ ഫീറ്റിലൂടെയാണ് ജർമനി ആദ്യം ലീഡ് നേടിയത്. രണ്ടാം പകുതിയുടെ അവസാന മിനിറ്റിൽ നോവ അവുക്കുവും ജർമനിക്കായി ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിലാണ് കോസ്റ്റാറിക്കയും ഗോൾ നേടിയത്. 64ാം മിനിറ്റിൽ ആൻഡ്രൂസ് ഗോമസാണ് കോസ്റ്റാറിക്കയുടെ ഏക ഗോളിന്റെ അവകാശി.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നാലു ശ്രമങ്ങളാണ് കോസ്റ്റാറിക്കൻ പോസ്റ്റ് ലക്ഷ്യമാക്കി ജർമനി നടത്തിയത്. ഇരു ടീമുകളും ഓരോ മഞ്ഞ കാർഡ് കണ്ട മത്സരത്തിൽ ഫൗളുകളും നിരവധിയായിരുന്നു. ജർമനി 15ഉം കോസ്റ്റാറിക്ക 22 ഉം ഫൗളുകളാണ് മത്സരത്തിൽ വഴങ്ങിയത്. പല തവണ ജർമനിയെ തളയ്ക്കാൻ പോന്ന ശ്രമങ്ങൾ കോസ്റ്റാറിക്കയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. എന്നാൽ ഗോൾ നേട്ടം ഒന്നിലൊതുങ്ങിയത് കോസ്റ്റാറിക്കയ്ക്ക് തിരിച്ചടിയായി.