ലോകം കാത്തിരുന്ന അണ്ടർ 17 ലോകകപ്പ് ക്ലാസിക് പോരാട്ടത്തിൽ സ്പെയിനെതിരെ ബ്രസീലിനു വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രസീൽ ജയിച്ചത്. ആദ്യ പകുതിയിൽത്തന്നെ ബ്രസീൽ മുന്നിലെത്തിയിരുന്നു.
മൽസരത്തിന്റെ അഞ്ചാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ പിന്നിലായിപ്പോയശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് ബ്രസീൽ ലീഡെടുത്തത്. 25–ാം മിനിറ്റിൽ ഒൻപതാം നമ്പർ താരം ലിങ്കനും ആദ്യ പകുതിയുടെ അധികസമയത്ത് ഏഴാം നമ്പർ താരം പൗളീഞ്ഞോയുമാണ് ബ്രസീലിന്റെ ഗോളുകൾ നേടിയത്.
മൽസരത്തിന് അഞ്ചു മിനിറ്റു മാത്രം പ്രായമുള്ളപ്പോൾ സ്പാനിഷ് താരം മുഹമ്മദ് മൗക്‌ലിസ് തൊടുത്ത ഷോട്ട് ബ്രസീൽ വലയിൽ കയറിയിരുന്നു. എന്നാൽ, ഇടയ്ക്ക് ബ്രസീലിൻ പ്രതിരോധനിര താരം വെസ്‌ലിയുടെ കാലിൽത്തട്ടി പന്തിന്റെ ഗതിമാറിയതിനാൽ ഇത് സെൽഫ് ഗോളായാണ് കണക്കാക്കിയത്.
ആരാധകരുടെ കാത്തിരിപ്പു ശരിവച്ച് ആവേശം അലതല്ലിയതായിരുന്നു മൽസരത്തിന്റെ ആദ്യപകുതി. നിലയുറപ്പിക്കാൻ പാടുപെട്ട ബ്രസീലിനെ ഞെട്ടിച്ച് അഞ്ചാം മിനിറ്റിൽ സ്പെയിൻ മുന്നിൽ. ഇതെന്ത് ബ്രസീൽ എന്ന് ആരാധകർ സങ്കടപ്പെട്ടിരിക്കെ കണ്‍മുന്നിൽ സടകുടഞ്ഞെണീറ്റ് രണ്ടു ഗോൾ മടക്കി ബ്രസീലിന്റെ ഉഗ്രൻ മറുപടി. ഫലത്തിൽ, അഞ്ചാം മിനിറ്റിലെ സ്പെയിനിന്റെ ആദ്യ ഗോൾ മൽസരത്തിൽ ബ്രസീലിന്റെ ഉണർത്തുപാട്ടായി മാറിയെന്ന് ചുരുക്കം.
ഗോൾ വീണതിനുശേഷം പന്തടക്കത്തിലും പാസ്സിങ്ങിലും മുന്നേറ്റത്തിലുമെല്ലാം വ്യക്തമായ ആധിപത്യം പുലർത്തിയാണ് ബ്രസീൽ കളംപിടിച്ചത്. ആദ്യപകുതിയിൽ 61 ശതമാനം സമയവും പന്ത് ബ്രസീലിന്റെ കൈവശമായിരുന്നു. പന്ത് കൈയിൽവച്ച് കളിച്ച ബ്രസീലിന്റെ ഈ തന്ത്രമാണ് അവർക്ക് ലീഡു നേടിക്കൊടുത്തത്. സ്പെയിനും മികച്ച ചില മുന്നേറ്റങ്ങൾ സംഘടിപ്പിച്ചെങ്കിലും പന്തിനുമേൽ മേധാവിത്തം സ്ഥാപിക്കുന്നതിൽ വന്ന പിഴവാണ് തിരിച്ചടിയായത്.
ഗോളുകൾ വന്ന വഴി
സ്പെയിനിന്റെ ആദ്യഗോൾ: ക്ലാസിക് പോരിന്റെ ആവേശച്ചൂടിലേക്ക് കൊച്ചി ഉണരും മുൻപേ മൽസരത്തിലെ ആദ്യ ഗോളെത്തി. നാലാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച സ്പെയിൻ ക്യാപ്റ്റൻ ആബേൽ റൂയിസിന്റെ ഷോട്ട് ബ്രസീൽ ഗോള്‍കീപ്പർ ഗബ്രിയേൽ ബ്രസാവോ തടുത്തിട്ടതിനു പിന്നാലെയായിരുന്നു ഗോൾ. വലതുവിങ്ങിലൂടെയെത്തിയ മുന്നേറ്റത്തിനൊടുവിൽ ഫെറാൻ ടോറസിന്റെ ക്രോസ് ബ്രസീൽ ഗോൾമുഖത്തേക്ക്. ബ്രസീൽ ഡിഫൻഡർമാർക്കിടയിൽ പതുങ്ങിയിരുന്ന എട്ടാം നമ്പർ താരം മുഹമ്മദ് മൗക്‌ലിസ് അവസരം പാഴാക്കിയില്ല. മൗക്‌ലിസ്സിന്റെ വലം കാൽ ഷോട്ട് ബ്രസീൽ താരം വെസ്‌ലസിയുടെ കാലിൽത്തട്ടി പോസ്റ്റിന്റെ വലതുമൂലയിലേക്ക്. സ്കോർ 1–0. പ്രതിരോധത്തേക്കുറിച്ച് ബ്രസീൽ കോച്ചിനുള്ള ആധി ഊട്ടിയുറപ്പിച്ച ഗോള്‍.
ബ്രസീലിന്റെ ആദ്യ ഗോൾ: 25–ാം മിനിറ്റിൽ ബ്രസീൽ കാത്തിരുന്ന നിമിഷമെത്തി. പലകുറി ഗോളിനരികിലൂടെ പാഞ്ഞ പന്ത് ഒടുവിൽ സ്പെയിനിന്റെ വലയിൽ കയറി. ഇടതുവിങ്ങിലൂടെ കുതിച്ചുകയറിയെത്തിയ ബ്രണ്ണറിന്റെ നിലംപറ്റെയുള്ള ക്രോസ് ലിങ്കണിലേക്ക്. ആദ്യത്തെ തവണ പന്ത് വരുതിയിൽ നിർത്തുന്നതിൽ ലിങ്കൻ പരാജയപ്പെട്ടെങ്കിലും സ്പാനിഷ് ഡിഫൻഡറുടെ പിഴവിൽ പന്തു വീണ്ടും ലിങ്കനിലേക്കു തന്നെ. ഇക്കുറി താരത്തിനു പിഴച്ചില്ല. പോസ്റ്റിനു തൊട്ടുമുന്നിൽ കിട്ടിയ പന്തിന് ലിങ്കൻ ഗോളിലേക്കു വഴികാട്ടി. കൊച്ചി സ്റ്റേഡിയത്തിലെ മഞ്ഞപ്പട തുള്ളിച്ചാടി.
ബ്രസീലിന്റെ രണ്ടാം ഗോൾ: ആദ്യ പകുതിയുടെ അധിക സമയത്ത് ബ്രസീൽ ലീഡ് വർധിപ്പിച്ചു. തുടർച്ചയായി സ്പാനിഷ് ബോക്സിൽ സമ്മർദ്ദം ചെലുത്തിയതിനുള്ള പ്രതിഫലമായിരുന്നു ആ ഗോൾ. ബോക്സിനു തൊട്ടുപുറത്തുനിന്ന് മാർക്കോസ് അന്റോണിയോ ഉയർത്തിനൽകിയ പന്ത് പിടിക്കാൻ സ്പാനിഷ് ഡിഫൻഡർമാരും ബ്രസീലിയൻ താരം പൗളീഞ്ഞോയും തമ്മിൽ പോരാട്ടം. പന്തു കൈക്കലാക്കിയ പൗളീഞ്ഞോയുടെ ഫസ്റ്റ് ടച്ച് ഷോട്ട് സ്പാനിഷ് ഗോളി അൽവാരോ ഫെർണാണ്ടസിനെ കീഴടക്കി വലയിൽ. സ്കോർ 2–1.