കെ.പി.സി.സി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, കോടതി കയറിയതോടെ കോൺഗ്രസ് സംഘടനതിരഞ്ഞെടുപ്പിന്റ തുടർനടപടികൾ അനശ്ചിതത്വത്തിൽ. പത്തിന് മുമ്പ് പുതിയ കെ.പി.സി.സി അംഗങ്ങളെ വിളിച്ചുകൂട്ടി എ.െഎ.സി.സി പ്രതിനിധികളെ തിരഞ്ഞെടുക്കണമെന്ന ഹൈക്കമാൻഡ് നിർദേശം എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയിലാണ് നേതൃത്വം. അതേസമയം പട്ടികയിലെ പരാതികൾ ചർച്ച ചെയ്യാൻ പാർട്ടി അധ്യക്ഷൻ എം.എം ഹസൻ ഇന്ന് ഡൽഹിയ്ക്ക് പോകും.
തിരുവനന്തപുരം മുൻസിഫ് കോടതി, സംഘടന തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തതിന് പിന്നാലെയാണ് കെ.പി.സി.സി അംഗങ്ങളെ തിരഞ്ഞെടുത്ത രീതിയ്ക്കെതിരെ പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് അനിൽതോമസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടയിൽ കെ.പി.സി.സി അംഗങ്ങളുടെ പട്ടിക ഹൈക്കമാൻഡിന് കൈമാറിയെങ്കിലും എ.െഎ.സി.സി അംഗങ്ങളെ തിരഞ്ഞെടുത്തിട്ടില്ല. മാത്രമല്ല പത്തിന് മുമ്പ് പുതിയ കെ.പി.സി.സി അംഗങ്ങളെ വിളിച്ചുകൂട്ടി രാഹുൽഗാന്ധിയെ പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കണമെന്ന പ്രമേയവും പാസാക്കണം. എന്നാൽ യോഗം വിളിച്ചുകൂട്ടിയാൽ കോടതിയലക്ഷ്യമാകുമോയെന്ന ആശങ്കയാണ് സംസ്ഥാന നേതൃത്വത്തിന്. 17നാണ് മുൻസിഫ് കോടതി കെ.പി.സി.സിയോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം പട്ടിക തയാറാക്കിയത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണന്ന് സംസ്ഥാന േനതൃത്വം ആവർത്തിച്ചു. പട്ടികയ്ക്കെതിരെ ചില എം.പിമാർ പരാതിപ്പെട്ടതോടെ പട്ടികയിൽ ഇടം പിടിച്ച 122 പുതുമുഖങ്ങളുടേയും പൂർണവിവരങ്ങൾ റിട്ടേണിങ് ഒാഫീസർക്ക് കൈമാറി. എന്നാൽ എം.പിമാർ ഉന്നയിച്ച ആക്ഷേപങ്ങളിൽ കാര്യമുണ്ടെന്നായിരുന്നു പി.ജെ കുര്യൻ എം.പിയുടെ പ്രതികരണം. പട്ടികയ്ക്കെതിരെ പരാതി ഉന്നയിച്ച കെ.മുരളീധരനും ഡൽഹിയ്ക്ക് പോകുന്നുണ്ട്. 25നാണ് എ.െഎ.സി.സി അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത്.