രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമാണോ എന്നും നയപരമായ കാര്യത്തില്‍ കോടതിക്ക് എത്രമാത്രം ഇടപെടാന്‍ കഴിയുമെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിശോധിക്കുന്നത്.
അഭയാര്‍ഥികളായി കാണാന്‍ പോലും തയാറാകാത്ത കേന്ദ്രസര്‍ക്കാര്‍ നയത്തെയാണ് രോഹിന്‍ഗ്യകള്‍ ചോദ്യം ചെയ്യുന്നത്. ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്കൊപ്പം അഭയാര്‍ഥികള്‍ക്കും കൂടി നല്‍കുന്ന മൗലികാവകാശങ്ങള്‍ തങ്ങള്‍ക്കും അനുവദിക്കണമെന്നാണ് രോഹിന്‍ഗ്യ മുസ്‍ലിംകളുടെ ആവശ്യം. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദം നല്‍കുന്നത് ജീവിതത്തിനുളള സംരക്ഷണവും വ്യക്തിസ്വാതന്ത്ര്യത്തിനുമുളള അവകാശവുമാണ്. ഈ അവകാശങ്ങള്‍ അടക്കം നിഷേധിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നയം. ആഭ്യന്തരകലാപം രൂക്ഷമായ മ്യാന്‍മറിലേക്ക് തിരികെ അയക്കാനാണ് കേന്ദ്രത്തിന്‍റെ ശ്രമമെന്നും രോഹിന്‍ഗ്യകള്‍ പറയുന്നു.
എന്നാല്‍ , രോഹിന്‍ഗ്യകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. ഐ.എസുമായും പാക് ഭീകരസംഘടനകളുമായും രോഹിന്‍ഗ്യകള്‍ക്ക് ബന്ധമുണ്ട്. ഇതുസംബന്ധിച്ച രഹസ്യാന്വേഷണഏജന്‍സികളുടെ റിപ്പോര്‍ട്ട് മുദ്രവച്ചകവറില്‍ കോടതിക്ക് കൈമാറിയിരുന്നു. അഭയാര്‍ഥി വിഷയവുമായി ബന്ധപ്പെട്ട 1951ലെ ഐക്യരാഷ്ട്രസഭാ ഉടന്ടപടിയില്‍ ഇന്ത്യ ഒപ്പുവച്ചിട്ടില്ല. അതിനാല്‍ തന്നെ ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശങ്ങള്‍ ഇന്ത്യക്ക് ബാധകമല്ലെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.