ചാലക്കുടി രാജീവ് കൊലക്കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിന്റെ പേരുപരാമര്‍ശിച്ച് ഇന്നലെ മറ്റുപ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അഭിഭാഷകന്റെ കൂടി ആവശ്യമനുസരിച്ചാണ് രാജീവിനെ തട്ടിക്കൊണ്ടുവന്നതെന്ന് അറസ്റ്റിലായ ചക്കര ജോണിയും രഞ്ജിത്തും മൊഴിനല്‍കിയെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ചാലക്കുടി രാജീവ് കൊലക്കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് പിടിയിലായ അങ്കമാലി ചക്കര ജോണിയും രജ്ഞിത്തും അഡ്വ.സി.പി.ഉദയഭാനുവിനെതിരെ മൊഴി നല്‍കിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ രാജീവിനെ ബന്ദിയാക്കിയത് അഭിഭാഷകന്റെ കൂടി ആവശ്യപ്രകാരമാണെന്ന് പൊലീസ്. ഉദയഭാനുവിനെതിരായ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബന്ദിയാക്കിയ രാജീവിനെ കാണാന്‍ ഉദയഭാനുവും ജോണിയും രജ്ഞിത്തും വരുമെന്ന് അറിയിച്ചിരുന്നതായി ഷൈജുവും മൊഴിനല്‍കിയിരുന്നു. അഭിഭാഷകന്റെ പങ്ക് തെളിയിക്കാന്‍ പൊലീസ് ശ്രമം തുടരുന്നതിന്റെ സൂചനയാണ് ഈ റിമാന്‍ഡ് റിപ്പോര്‍ട്ട്. നാലംഗ കൊലയാളി സംഘത്തേയും ഗുഢാലോചനയ്ക്ക് രണ്ടു പേരേയും ഇതിനോടകം അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം സജീവമായി തുടരുകയാണെന്ന് തൃശൂര്‍ റൂറല്‍ എസ്.പി. യതീഷ്ചന്ദ്ര വ്യക്തമാക്കി.
രാജീവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരില്‍ ഇനിയും ആളുകളുണ്ടെന്ന സൂചനയും പൊലീസ് നല്‍കുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ പണ തര്‍ക്കത്തിന് പുറമെ, മറ്റ് എന്തെങ്കിലും കാരണങ്ങള്‍ കൊലയ്ക്കു പിന്നിലുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. ഒപ്പം, ജോണിയും രജ്ഞിത്തും രാജീവും നടത്തിയ ഭൂമിയിടപാടുകളുടെ സകല രേഖകളും പൊലീസ് സ്വരൂപിച്ചു. കൊലയ്ക്കു ശേഷം ഒളിവില്‍ പോയ ചക്കര ജോണിയേയും രജ്ഞിത്തിനേയും പാലക്കാട് മംഗലഡാം പരിസരത്തെ റബര്‍ തോട്ടത്തില്‍ നിന്ന് പെട്ടെന്ന് പിടികൂടാന്‍ കഴിഞ്ഞതാണ് വഴിത്തിരവായത്. ഇവര്‍ രാജ്യം വിട്ടിരുന്നെങ്കില്‍ ഗൂഢാലോചനയുടെ അന്വേഷണം മരവിക്കുമായിരുന്നു.