നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം. അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഗൂഢാലോചനക്കുറ്റം ആയതിനാല്‍ ഇനി ജയിലില്‍ കഴിയേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജയിലില്‍ നിന്നിറങ്ങാന്‍ ഒരുലക്ഷം രൂപ കെട്ടിവയ്ക്കണം. രണ്ട് ആള്‍ജാമ്യവും നല്‍കണം. പാസ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം അങ്കമാലി മജിസ്ടേറ്റ് കോടതിയില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. അന്വേഷണഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുനശിപ്പിക്കാനോ ശ്രമിക്കരുതെന്നും വിധിയില്‍ പറയുന്നു. ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് പുറത്തുവരുന്നത്.
ജാമ്യ വ്യവസ്ഥകൾ ഇങ്ങനെ:
1. പാസ്പോർട്ട് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിക്കണം
2. ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണം
3. രണ്ട് ആൾ ജാമ്യവും നൽകണം
വാദവും പ്രതിവാദവും കഴിഞ്ഞ ആഴ്ച പൂർത്തിയായിരുന്നു. ജാമ്യത്തിനായി മൂന്നാം തവണയാണു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അങ്കമാലി മജിസ്ട്രേട്ട് കോടതി രണ്ടു തവണയും ജാമ്യാപേക്ഷ തള്ളിയിരുന്നു.
നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണു കേസിലെ ഒന്നാം പ്രതി സുനിൽകുമാർ എന്ന പള്‍സര്‍ സുനിയുടെ മൊഴി. കേസില്‍ ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. അതേസമയം, കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല.
സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തിയാണ് മുൻപു ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ദൃശ്യങ്ങൾ പകർത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടു കിട്ടിയില്ലെന്നും പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കും എന്നുമുള്ള വാദമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ മുന്നോട്ടു വച്ചിരുന്നത്