കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ അറിയാൻ പിണറായി വിജയൻ സാരിയുടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് കെ.ആർ.ഗൗരിയമ്മയുടെ ഉപദേശം. മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തിയായിരുന്നു ഗൗരിയമ്മയുടെ പരാമർശം. നിയമസഭയുടെ വജ്രജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മുൻസാമാജികരുടെ ഒത്തുചേരലായിരുന്നു വേദി.
നിയമസഭാ സമ്മേളനങ്ങളുടെ ഓർമകൾ പുതുക്കിയുള്ള മുൻസാമാജികരുടെ സുഹൃദ്സംഗമത്തിലാണ് ഗൗരിയമ്മ സ്ത്രീസുരക്ഷയെക്കുറിച്ചു വാചാലയായത്. രാത്രി പത്തുമണിക്കൊക്കെ നടന്നുവീട്ടിൽപോയിട്ടുണ്ട്. ഇന്ന് സ്ഥിതി മാറിയെന്ന് അവർ പറഞ്ഞു. ആദ്യനിയമസഭയിലെ അംഗങ്ങളായിരുന്ന കെ.ആർ.ഗൗരിയമ്മയേയും ഇ.ചന്ദ്രശേഖരനേയും ചടങ്ങിൽ ആദരിച്ചു.
ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഇ.ചന്ദ്രശേഖരൻ ചടങ്ങിനെത്തിയിരുന്നില്ല. മുഖ്യമന്ത്രിയാണ് സുഹൃദ്സംഗമം ഉദ്ഘാടനം ചെയ്തത്. കൂട്ടായ്മകൾ തുടർന്നും സംഘടിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പറഞ്ഞത്. പഴയനിയമസഭയിലെ സ്വന്തം ഇരിപ്പിടങ്ങളിൽ ഇരുന്നും ഓർമകൾ പങ്കുവെച്ചുമാണ് മുൻ സാമാജികർ പിരിഞ്ഞത്.