കൽപറ്റ ∙ കോഴിക്കോട്– ബെംഗളൂരു ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തുന്ന ഗൂണ്ടാ സംഘത്തെ വയനാട് പൊലീസ് പിടികൂടി. വയനാട് മുട്ടിൽ കൈതൂക്കി വീട്ടിൽ ഹനീഫ (49), വെള്ളാരംകുന്ന് മാണിക്കോത്ത് റഹീസ് (36), കോളിയാടി കേളോത്ത് അനൂജ് (25), ചൂരൽമല മൂലവളപ്പിൽ അനൂപ് (21), വടുവൻചാൽ ഒഴുക്കനാകുഴിയിൽ അഖിൽജോയ് (24), വെള്ളാരംകുന്ന് വിഷ്ണുനിലയത്തിൽ വിഷ്ണു (25), ഗൂഡല്ലൂർ തുഞ്ചത്തിൽ ശരത് (24), വെള്ളാരംകുന്ന് മട്ടോപ്രം നിയാസ് (23) എന്നിവരാണ് അറസ്റ്റിലായത്.
അടുത്തിടെ നടന്ന നിരവധി പിടിച്ചുപറികൾ നടത്തിയത് ഇവരുടെ നേതൃത്വത്തിലാണെന്ന് പൊലീസ് പറഞ്ഞു. വാഹനങ്ങൾ വാടകയ്ക്കെടുത്ത് ദേശീയപാതയിൽ കറങ്ങുന്ന സംഘം കർണാടകത്തിലെ നഞ്ചൻകോട് മുതൽ വൈത്തിരി വരെയുള്ള ഭാഗങ്ങളിൽ കവർച്ച നടത്തിയിട്ടുണ്ട്. ആളില്ലാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ കുറുകേയിട്ട് ആയുധം കാണിച്ച് കവർച്ച നടത്തുക, പണവുമായി റോഡിലൂടെ നടന്നുപോകുന്ന വാഹനത്തിൽ കയറ്റി മയക്കിയ ശേഷം കവർച്ച നടത്തി ഉപേക്ഷിക്കുക എന്നിങ്ങനെയായിരുന്നു ഓപ്പറേഷൻ രീതി. പണവുമായി പോകുന്ന വാഹനങ്ങളെക്കുറിച്ചുള്ള വിവരം ഹനീഫയാണ് സംഘത്തെ അറിയിച്ചിരുന്നത്. സ്ഥിരമായി ഈ പാതയിലുള്ള കുഴപ്പണക്കാരെയും ഇവർ ആക്രമിച്ച് പണം കവർന്നിരുന്നു.
ഏതാനും ദിവസം മീനങ്ങാടിയിലെ പച്ചക്കറി മൊത്തവ്യാപാരിയിൽ നിന്ന് രണ്ടര ലക്ഷം രൂപ നഞ്ചൻകോട് നിന്ന് കവർന്ന സംഭവം, കൽപറ്റയിലെ ലോട്ടറി കച്ചവടക്കാരൻ ചന്ദ്രശേഖരനെ തട്ടിക്കൊണ്ടുപോയി മർദിച്ച് മൂന്ന് പവൻ മാലയും 25000 രൂപയും ലോട്ടറി ടിക്കറ്റും കവർന്ന സംഭവം, മുക്കം സ്വദേശിയെ കൽപറ്റയിസെ സ്വകാര്യ ആശുപത്രിക്കു സമീപത്തു നിന്ന് വാഹനത്തിൽ കയറ്റി 90,000 രൂപ കവർന്ന സംഭവം തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ നടത്തിയത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്ർ ചെയ്ത കേസുകളിലും ഇവർക്ക് പങ്കാളിത്തമുള്ളതായി അറിയുന്നു. കഞ്ചാവിന് അടിമകളാണ് പലരും. ക്രിമിനൽ പശ്ചാത്തലവും കേസുകളും ഉണ്ട്. കൽപറ്റ എഎസ്പി ചൈത്ര തെരേസ ജോൺ, സിഐ ടി.പി.ജേക്കബ്, എസ്ഐമാരായ എ.യു.ജയപ്രകാശ്, ഷാജിദ്, സിവിൽ പൊലീസ് ഓഫിസർമാരായ ഹബീബ്, ബിബിൻ, എശ്പി ക്രൈം സ്ക്വാഡ് അംഗങ്ങളായ ടി.പി.അബ്ദുറഹ്മാൻ, പ്രമോദ്, സലിം, ഹക്കിം, ഉസ്മാൻ, പത്മകുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.