കേരളത്തെ പിടിച്ചുകുലുക്കിയ സോളർ ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പുകളും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്ന ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷൻ റിപ്പോർട്ട് നാളെ. മുഖ്യമന്ത്രി പിണറായി വിജയന് നാളെ വൈകിട്ട് മൂന്നിന് റിപ്പോർട്ട് സമർപ്പിക്കും. മൂന്നര വർഷത്തിലേറെയായുള്ള പ്രവർത്തനത്തിനു ശേഷമാണ് കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് നൽകുന്നത്. ആദ്യം ആറു മാസത്തേക്കു നിയമിച്ച കമ്മിഷന് പലപ്പോഴായി കാലാവധി നീട്ടി നൽകുകയായിരുന്നു.
സോളർ വിവാദത്തെ തുടർന്നു സെക്രട്ടേറിയറ്റ് പടിക്കൽ എൽഡിഎഫ് നടത്തിയ ഉപരോധസമരം അവസാനിപ്പിച്ചത് 2013 ഓഗസ്റ്റ് 16നു മന്ത്രിസഭ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ്. 2013 സെപ്റ്റംബർ രണ്ടിനു ചേർന്ന മന്ത്രിസഭ മുഖ്യമന്ത്രിയുടെ ഓഫിസിനെക്കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. തുടർന്ന് ഒക്ടോബർ 10നു ചേർന്ന മന്ത്രിസഭാ യോഗം പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചു. ഒക്ടോബർ 23നു റിട്ട. ജസ്റ്റിസ് ജി.ശിവരാജനെ കമ്മിഷനായി നിശ്ചയിച്ചു.
അതേസമയം സിറ്റിങ് ഫീ നൽകാത്തതിനെ തുടർന്ന് സോളർ കമ്മിഷൻ അഭിഭാഷകൻ ഹരികുമാർ ഹൈക്കോടതിയിൽ റിട്ട് പെറ്റിഷൻ സമർപ്പിച്ചു. ഒരുലക്ഷത്തി പതിനയ്യായിരം രൂപയാണ് ഹരികുമാറിന് കമ്മിഷനില്‍ നിന്ന് ലഭിക്കാനുള്ളത്. കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചത്. കമ്മിഷൻ പ്രവർത്തനം പൂർത്തിയാകുന്നതോടെ കമ്മിഷന്റെ പേരിലുള്ള അക്കൗണ്ടും അവസാനിപ്പിക്കേണ്ടിവരും. അങ്ങിനെ വന്നാൽ തനിക്ക് ലഭിക്കേണ്ട സിറ്റിങ് ഫീസ് എങ്ങിനെ ലഭിക്കുമെന്നാണ് ചോദ്യം. ഈ സാഹര്യത്തിൽ സിറ്റിങ് ഫീസ് ലഭ്യമാക്കുന്നത് വരെ കമ്മിഷൻ അക്കൗണ്ട് അവസാനിപ്പിക്കരുതെന്നാണ് റിട്ട് ഹർജിയിലെ ആവശ്യം. സോളർ കമ്മിഷനൊപ്പം സർക്കാരും കേസിൽ എതിർകക്ഷിയാണ്.