ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനം ഇന്ന് ഇന്‍ഡോറില്‍ നടക്കും. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ ഇന്നും ജയം തുടര്‍ന്നാല്‍ അഞ്ച് മല്‍സരങ്ങളുടെ പരമ്പര സ്വന്തമാകും. കഴിഞ്ഞ മല്‍സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി റണ്ണൊഴുകുന്ന പിച്ചായിരിക്കും ഇന്‍ഡോറിലേത്. 1.30 മുതലാണ് മല്‍സരം
ടോസ് നേടുന്ന ക്യാപ്ടന് കണ്ണുംപൂട്ടി ബാറ്റിങ് തിരഞ്ഞെടുക്കാം. പരമ്പരയിലാദ്യമായി മുന്നൂറിന് മേലെ റണ്‍ കയറുമെന്ന് ക്യൂറേറ്റര്‍ ഉറപ്പിച്ച് പറയുന്നു. മറ്റൊന്നു കൂടി. റിസ്റ്റ് സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ് ഇന്‍ഡോറിലെ പിച്ച്.
ഇന്ത്യയുടെ പുതിയ സ്പിന്‍ദ്വയം കുല്‍ദീപ് യാദവിനെയും യൂസവേന്ദ്ര ചഹലിനേയും ഭയക്കുന്ന ഓസീസിന് ഒട്ടും ആശ്വാസം നല്‍കാത്ത കാര്യം. ഗ്ലെന്‍ മാക്സ്‌വെല്ലും ഡേവിഡ് വാര്‍ണറും ഐപിഎല്ലിലെ പരിചയസമ്പത്തൊക്കെ മറന്നു പോയോ എന്നാണ് ഓസ്ട്രേലിയന്‍ ആരാധകരുടെ സംശയം. സ്മിത്തിന് പിന്തുണ നല്‍കാന്‍ ഇവരിലൊരാള്‍ക്കായില്ലെങ്കില്‍ ഇന്ന് തന്നെ ഇന്ത്യ പരമ്പര സ്വന്തമാക്കും. രണ്ട് മൽസരങ്ങളിലും പരാജയപ്പെട്ട മനീഷ് പാണ്ഡെയ്ക്ക് പകരക്കാരന്‍ വന്നേക്കാം എന്നല്ലാതെ മറ്റ് മാറ്റങ്ങളൊന്നും ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കേണ്ട. ചെന്നൈയിലും കൊല്‍ക്കത്തയിലും എന്ന പോലെ തന്നെ മഴപ്പേടി ഇന്‍ഡോറിലുമുണ്ട്