കോൺഗ്രസ് സംഘടനതിരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ കെ.പി.സി.സി ആസ്ഥാനത്ത് റിട്ടേണിങ് ഒാഫീസർ വിളിച്ച ചർച്ചയ്ക്ക് തണുത്തപ്രതികരണം. ഇരുഗ്രൂപ്പുകളും സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കാൻ തീരുമാനിച്ചതിനാൽ വി.എം സുധീരൻ ഉൾപ്പടെ ചുരുക്കം ചിലർ മാത്രമാണ് നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയത്. ഒക്ടോബർ മൂന്നിന് മുമ്പ് കെ.പി.സി.സി അംഗങ്ങളുടെ പട്ടിക ഹൈക്കമാൻഡിന് കൈമാറുമെന്ന് റിട്ടേണിങ് ഒാഫീസർ സുദർശൻ നാച്ചിയപ്പൻ പറഞ്ഞു
കേരളത്തിലെ തിരഞ്ഞെടുപ്പിന് വേഗം പോരെന്ന ഹൈക്കമാൻഡ് വിമർശനത്തിന്റ അടിസ്ഥാനത്തിലാണ് റിട്ടേണിങ് ഒാഫീസർ വിപുലമായ ചർച്ച വിളിച്ചത്. ഡി.സി.സി പ്രസിഡന്റുമാർ മുതൽ പോഷകസംഘടന ഭാരവാഹികൾക്ക് വരെ നേരിട്ടെത്തി അഭിപ്രായം അറിയിക്കാം. എന്നാൽ എത്തിയതാകട്ടെ വി.എം സുധീരൻ ഉൾപ്പടെ വളരെ ചുരുക്കം പേർ. കെ.പി.സി.സി അംഗങ്ങളെ സമവായത്തിലൂടെ നിശ്ചയിക്കാൻ ഗ്രൂപ്പ് നേതൃത്വങ്ങൾ തീരുമാനിച്ചതോടെ ഇനി ചർച്ചയുടെ ആവശ്യമില്ലെന്നാണ് ഗ്രൂപ്പിന്റ ഭാഗമായ നേതാക്കളുടെ നിലപാട്.
പാർട്ടി അധ്യക്ഷനായി രാഹുൽഗാന്ധിയെ തിരഞ്ഞെടുക്കാൻ അടുത്തമാസം എ.െഎ.സി.സി ചേരാനിരിക്കെ അതിന് മുമ്പ് താഴെത്തട്ട് മുതലുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാവില്ല. അതുകൊണ്ട് എ.െഎ.സി.സി തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള കെ.പി.സി.സി,എ.െഎ.സി.സി അംഗങ്ങളെ മാത്രം തിരഞ്ഞെടുക്കും. ഒരു മണ്ഡലത്തിൽ നിന്ന് രണ്ടുപേർ വീതം 280 കെ.പി.സി.സി അംഗങ്ങളാണ് വേണ്ടത്. സമവായത്തിന്റ അടിസ്ഥാനത്തിൽ ഇരു ഗ്രൂപ്പുകളും തയാറാക്കിയപട്ടിക റിട്ടേണിങ് ഒാഫീസർക്ക് സമർപ്പിക്കും. രണ്ടിലും പെടാത്ത വി.എം സുധീരൻ വിഭാഗവും കെ.വി തോമസ് ഉൾപ്പടെയുള്ള എം.പിമാരും അവരുടെ നിർദേശങ്ങൾ റിട്ടേണിങ് ഒാഫീസർക്ക് അറിയിക്കുന്നുണ്ട്. ഇതെല്ലാം ഉൾപ്പെടുത്തിയായിരിക്കും റിട്ടേണിങ് ഒാഫീസർ കെ.പി.സി.സി, എ.െഎ.സി.സി അംഗങ്ങളുടെ അന്തിമ പട്ടിക തയാറാക്കുക
എ.െഎ.സി.സി യോഗത്തിന് മുമ്പ് കെ.പി.സി.സി പ്രസിഡന്റ് തിരഞ്ഞെടുക്കുന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. ഇതുൾപ്പടെയുള്ള കാര്യങ്ങൾ റിട്ടേണിങ് ഒാഫീസർ അടുത്തദിവസം മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും .