മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റ വിഷയത്തിൽ ഭരണപരിഷ്കാര കമ്മിഷൻ വിഎസ് അച്യുതാനന്ദൻ പറഞ്ഞ 'പ്രമാണി' മുഖ്യമന്ത്രി പിണറായി വിജയൻ ആണോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുതരമായ ആരോപണമായിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മൗനംപാലിക്കുന്നത് ഗൗരവതരമാണ്.
തോമസ് ചാണ്ടി ആ സ്ഥാനത്തു തുടരണമോ എന്നു തീരുമാനിക്കേണ്ടതു ‘പ്രമാണിമാരാ’ണെന്നു വിഎസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കയ്യേറ്റം അദ്ദേഹത്തെ കൊണ്ടുനടക്കുന്നവർക്കു ഭൂഷണമായി തോന്നാം എന്നും അച്യുതാനന്ദൻ പറഞ്ഞു.
മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ സമരം ശക്തമാക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നു. ആരോപണങ്ങളോട് മുഖ്യമന്ത്രി ഇന്നും പ്രതികരിച്ചില്ല. മുഖ്യമന്ത്രിയുടെ നിലപാട് അത്ഭുതപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിൽ തുടരാൻ തോമസ് ചാണ്ടിക്ക് അർഹതയില്ലെന്ന് വി.എം.സുധീരനും പ്രതികരിച്ചു. ലേക് പാലസ് റിസോര്‍ട്ടിന്റെ നികുതി പുനര്‍നിശ്ചയിക്കുന്നതിനായി ആലപ്പുഴ നഗരസഭ നാളെ വീണ്ടും പരിശോധന നടത്തും
മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കുമോ എന്ന ചോദ്യത്തോടാണ് കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനംപാലിച്ചത് . മുഖ്യമന്ത്രിയുടെ ഈ മൗനവും പാര്‍ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ന്യായീകരണവും അല്‍ഭുതപ്പെടുത്തുന്നവയാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് തോമസ് ചാണ്ടി തന്നെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് റവന്യുമന്ത്രിക്ക് കത്തുനല്‍കിയതായും പ്രതിപക്ഷനേതാവ് പറഞ്ഞു
29നും മുപ്പതിനും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയിലും കുട്ടനാട്ടിലുമായി കോണ്‍ഗ്രസ് മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിക്കും.
മന്ത്രിയെ പുറത്താക്കേണ്ട മുഖ്യമന്ത്രിയും, ഇക്കാര്യത്തിൽ നിലപാടെടുക്കേണ്ട സി.പി.എം കേന്ദ്ര നേതൃത്വവും നിസംഗത തുടരുകയാണെന്ന് വി.എം.സുധീരനും കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി നല്‍കിവന്ന നികുതി ഇളവ് നഗരസഭാകൗണ്‍സില്‍ റദ്ദാക്കിയതിനെത്തുടര്‍ന്നാണ് നികുതി പുനര്‍ നിശ്ചയിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ നാളെ പരിശോധന ആരംഭിക്കുന്നത്