വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം മുസ്‌ലിം ലീഗിന് കനത്ത പ്രഹരമായിരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോണി ചിഹ്നത്തിൽ ആരെ നിർത്തിയാലും ജയിപ്പിക്കുമെന്ന അഹങ്കാരത്തിന് ലീഗുകാർ തന്നെ ഷോക്ക് ട്രീറ്റ്മെന്റ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതിനുള്ള പ്രതികാരം ചെയ്യാനുള്ള അവസരമായി തിരഞ്ഞെടുപ്പിനെ കാണണമെന്ന് സി.പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വേങ്ങരയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.
വേങ്ങര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മണ്ഡലം വികസനത്തിൽ പിന്നിലാണ്. വേങ്ങരയിൽ മുസ്‌ലിം ലീഗിന് ഷോക്ക് ട്രീറ്റ്മെന്റ് നൽകാൻ ലീഗ് പ്രവർത്തകർക്കേ കഴിയുള്ളൂ. അത് രഹസ്യമായി 11 ന് പോളിങ് ബൂത്തിൽ തീരുമാനിക്കണം. കുഞ്ഞാലിക്കുട്ടിക്കും തങ്ങൾക്കും താൽപര്യമില്ലാത്ത സ്ഥാനാർഥിയെയാണ് വേങ്ങരയിൽ മൽസരിപ്പിക്കുന്നത്
മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയത്തിനെതിരെ പോരാടാൻ കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിക്കണമെന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. മന്ത്രിമാരായ മാത്യു.ടി.തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, മറ്റ് ഘടകകക്ഷി നേതാക്കളും കൺവൻഷനിൽ പങ്കെടുത്തു.