ഇസ്ലാമിക ഭീകര വാദികൾ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരുന്ന മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചതിൽ ഉള്ള സന്തോഷത്തിൽ കേരളത്തിലെ മുഴുവൻ ജനങ്ങളോടൊപ്പം ബിജെപി പങ്കു ചേരുന്നുവെന്നും നരേന്ദ്ര മോഡി സർക്കാരിന്റെ പ്രത്യേകിച്ച് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആത്മാർഥമായ ശ്രമങ്ങളുടെ ഫലമാണ് ഫാദർ ഉഴുന്നാലിന്റെ മോചനമെന്നും കുമ്മനം രാജശേഖരൻ. മലയാളികളുടെയും ഭാരത സർക്കാരിന്റെയും വികാരങ്ങൾ ഉൾക്കൊണ്ട് സന്ദർഭോചിതമായി ഇടപെട്ട ഒമാൻ സർക്കാരിന്റെ പങ്ക് അഭിനന്ദാർഹമാണെന്നും
എത്രയും വേഗം അദ്ദേഹത്തെ സ്വന്തം നാട്ടിൽ എത്തിക്കാനുള്ള സത്വര നടപടികൾ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സുഷമ സ്വരാജുമായും വിദേശകാര്യമന്ത്രാലയവുമായി നിരവധി തവണ ബന്ധപ്പെട്ടുകയുണ്ടായിയെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ ആശങ്കയിൽ പങ്കുചേരുകയും അവരുടെ അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുകയും ചെയ്തുവെന്നും ഡൽഹിയിൽ നേരിട്ടെത്തി സുഷമ സ്വരാജിനോട് ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടിട്ടുള്ളതും ഈ അവസരത്തിൽ ഓർക്കുന്നുവെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു. ഫാദർ ഉഴുന്നാലിന്റെ മോചനത്തിനായി പ്രവർത്തിച്ച സുഷമ സ്വരാജിനും കേന്ദ്ര സർക്കാരിനെയും അഭിനന്ദിക്കുന്നുവെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.