സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മുൻനിര താരങ്ങളുടെ അസാന്നിധ്യത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവാർഡ് ജേതാക്കൾ മാത്രം ചടങ്ങിൽ പങ്കെടുത്താൽ പോരെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജെ.സി ഡാനിയേൽ പുരസ്കാരം അടൂർ ഗോപാല കൃഷ്ണന് സമ്മാനിച്ചു.മികച്ച നടനുള്ള പുരസ്കാരം വിനായകനും നടിയ്ക്കുള്ള പുരസ്കാരം രജിഷയും ഏറ്റുവാങ്ങി. മികച്ച സംവിധായകയ്ക്കുള്ള പുരസ്കാരം വിധു വിൻസെന്റും ഏറ്റുവാങ്ങി. സിനിമാ രംഗത്തെ 12 മുതിർന്ന പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. സാംസ്കാരികരംഗത്ത് ഫാസിസം പിടിമുറുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമയെ പ്രോൽസാഹിപ്പിക്കാനാണ് അവാർഡുകൾ. ഇത്തരം ചടങ്ങുകളെ സിനിമാലോകം ശരിയായ രീതിയിൽ കാണുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിൽ മുഖ്യധാര സിനിമാ പ്രവർത്തകർ പങ്കെടുത്തിരുന്നില്ല. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
വിശിഷ്ടാതിഥികളായി ക്ഷണിക്കപ്പെട്ട മധു, ഷീല, മഞ്ജു വാരിയർ എന്നിവരും ചലച്ചിത്ര പുരസ്കാര വിതരണ സമ്മേളനത്തിന് എത്തിയിരുന്നില്ല.