കോഴിക്കോട് തിരുവമ്പാടി വിമാനത്താവള പദ്ധതിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാരിന്റേത് ഉൾപ്പെടെ പല അനുമതികളും കിട്ടിയെന്നത് പ്രചാരണം മാത്രമാണ്. മുഖ്യമന്ത്രി സാധ്യതാപഠന റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും കോഴിക്കോട് ജില്ലാ കലക്ടർ മനോരമ ന്യൂസിനോട് പറഞ്ഞു.
കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനം പ്രതിസന്ധിയിലായതിനാൽ പകരം തിരുവമ്പാടിയിൽ വിമാനമിറങ്ങുമെന്നായിരുന്നു പ്രചാരണം. മലബാർ വികസന അതോറിറ്റിയുടെ അപേക്ഷ പരിഗണിച്ച് സാധ്യതാപഠന റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർക്കും കരിപ്പൂർ വിമാനത്താവള ഡയറക്ടർക്കും ഇത്തരത്തിലൊരു നിർദേശമെത്തിയിട്ടില്ല. ഇല്ലാത്ത കാര്യത്തിന് റിപ്പോർട്ടിന്റെ ആവശ്യമില്ലെന്നും പദ്ധതി സർക്കാരിന്റെ പരിഗണനയിലില്ലെന്നും കലക്ടർ വ്യക്തമാക്കി.
രണ്ടായിരത്തി ഇരുന്നൂറ് ഏക്കർ ഭൂമി വിമാനത്താവള പദ്ധതിക്കായി കണ്ടെത്താൻ കഴിയും. ഒരാളെപ്പോലും കുടിയൊഴിപ്പിക്കാതെ വിമാനത്താവള പദ്ധതി നടപ്പാക്കാനാകും. ഇതിന് പ്രമുഖ വ്യവസായികൾ താൽപര്യമറിയിച്ചിട്ടുണ്ടെന്നും പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാൻ കഴിയുമെന്നുമായിരുന്നു നിലപാട്. കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും വിവിധ അനുമതികൾ കിട്ടിയതായും മലബാർ വികസന അതോറിറ്റി വ്യക്തമാക്കിയിരുന്നു.