ചരക്കുസേവനനികുതി സംബന്ധിച്ച് തീരുമാനമെടുക്കാൻ മന്ത്രിതലസമിതി വേണമെന്ന ആവശ്യവുമായി കേരളം. മൂന്നൂറ് ഉൽപന്നങ്ങളുടെ വില കുറയ്ക്കാൻ നടപടിയെടുക്കണമെന്നും കേരളം നാളെ ജി.എസ്.ടി കൗൺസിലിൽ രേഖാമൂലം ആവശ്യപ്പെടും. ജി.എസ്.ടിക്ക് പിന്നാലെ വിലക്കയറ്റമുണ്ടായ സാഹചര്യത്തിലാണ് കേരളത്തിന്റെ ഇടപെടൽ.
എ.സി ഹോട്ടലിലെ എ.സി മുറിയിൽ ഭക്ഷണം കഴിച്ചാൽ 18 ശതമാനവും അല്ലാത്തിടത്ത് 12 ശതമാനവുമായിരുന്നു ജി.എസ്.ടി. എന്നാൽ എ.സി ഹോട്ടലിൽ എവിടെയിരുന്നു ഭക്ഷണം കഴിച്ചാലും 18 ശതമാനം നികുതിയെന്ന് പിന്നീട് തീരുമാനിച്ചു. ഇത് തിരുത്തണമെന്ന് കേരളം ആവശ്യപ്പെടും. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ ഒഴിവാക്കുന്നതിന് സംസ്ഥാനധനമന്ത്രിമാരുൾപ്പെടുന്ന സമിതി വേണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ജി.എസ്.ടി വരുമ്പോൾ 300 ഓളം ഉൽപന്നങ്ങളുടെയെങ്കിലും വിലകുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വില കുറഞ്ഞില്ല. ഇക്കാര്യം കേരളം രേഖാമൂലം ഉന്നയിക്കും. വിലക്കയറ്റം നിയന്ത്രിക്കാൻ ആന്റി പ്രോഫിറ്റേറിയൻ ക്ലോസ് നടപ്പാക്കാൻ ശക്തമായ നടപടിയെടുക്കണം. സംസ്ഥാനത്തിന് അന്തർസംസ്ഥാന വ്യാപാരത്തിൽ വരുമാനനഷ്ടമുണ്ടാകുന്ന സാഹചര്യത്തിൽ ഇ വേ ബിൽ ഫലപ്രദമായി നടപ്പാക്കണമെന്നും ആവശ്യപ്പെടും. ജി.എസ്.ടി നടപ്പാക്കിയതിന് ശേഷമുള്ള രണ്ടാമത്തെ കൗൺസിൽ യോഗമാണ് ഹൈദരാബാദിൽ ചേരുന്നത്.