സ്വാശ്രയപ്രവേശനത്തിൽ കീറാമുട്ടിയായി നിന്ന ബാങ്ക് ഗാരന്റിക്ക് സര്‍ക്കാര്‍ ഉറപ്പ് നൽകും. ഇതിനൊപ്പം ഒരാളുടെ വ്യക്തിഗത ഗാരന്റിയും വേണം. ആറുമാസത്തേക്കാകും ബാങ്ക് ഗാരന്റി. അടുത്തമാസം അഞ്ചുമുതല്‍ ഗാരന്റി നല്‍കും. പ്രശ്ന പരിഹാരമായെന്ന് ബാങ്കുകളുമായുള്ള ചർച്ചയ്ക്കു ശേഷം നിയുക്ത ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം പറഞ്ഞു.
ബാങ്കേഴ്സ് സമിതിയുമായി ഇന്ന് സർക്കാർ നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരത്തിനുള്ള വഴി തെളിഞ്ഞത്. സർക്കാരിന്റെ ഉറപ്പിൽ വിദ്യാർഥികൾക്ക് ബാങ്കുകൾ ഗാരന്റി നൽകുകയെന്ന പരിഹാരമാർഗമാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം ബാങ്ക് ഗാരന്റി നൽകുന്നതിന് അന്തിമഫീസ് ഘടന എന്നുപ്രഖ്യാപിക്കുമെന്ന് ഉറപ്പു നൽകണം എന്നതടക്കം ചില ഉപാധികൾ ബാങ്കുകൾ മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് സൂചന. അഞ്ചുലക്ഷം രൂപ ഫീസിന് പുറമെ ആറുലക്ഷത്തിന്റെ ബാങ്ക് ഗാരന്റിയും വേണമെന്ന നിബന്ധനയെ തുടർന്ന് പാവപ്പെട്ട കുട്ടികൾ മെഡിക്കൽ അഡ്മിഷനിൽ നിന്ന് പിൻമാറിയ സാഹചര്യത്തിലാണ് സർക്കാർ ചർച്ച നടത്തിയത്.
അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും മെഡിക്കല്‍ പ്രവേശനം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബാങ്ക് ഗാരന്റി ഇല്ലാത്തതിന്റെ പേരില്‍ ആരും പ്രവേശനം നേടാതെ മുടങ്ങരുതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അഭ്യര്‍ഥിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശനകാര്യത്തില്‍ നിലപാടറിയിച്ചത്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ബാങ്ക് ഗാരന്റി നല്‍കണമെന്ന ഹര്‍ജി പബ്ലിസിറ്റി സ്റ്റണ്ടാണ്. ഒന്‍പത് കോളജുകള്‍ ബാങ്ക് ഗാരന്റിയില്ലാതെ പ്രവേശനം നല്‍കാമെന്നറിയിച്ചിട്ടുണ്ട്. മറ്റുള്ളവരുമായി ചര്‍ച്ചതുടരുകയാണ്. ബാങ്ക് ഗാരന്റിയുടെ പേരില്‍ അര്‍ഹരായ ആര്‍ക്കും പ്രവേശനം നിഷേധിക്കുന്ന സാഹചര്യമുണ്ടാകില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ അല്‍പസമയം കൂടി നല്‍കണമെന്നും അഡ്വക്കറ്റ് ജനറല്‍ അഭ്യര്‍ഥിച്ചു. ഈ സാഹചര്യത്തില്‍ അര്‍ഹരായ എല്ലാവരും പ്രവേശനം നേടണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ തിരുവനന്തപുരത്ത് പറഞ്ഞു.
കോഴവാങ്ങി സീറ്റ് നേടുന്നവരുടെ പ്രവേശനം റദ്ദാക്കും. ഏജന്റുമാരുടെ വലയില്‍ ആരും വീഴരുത്. ഇതരസംസ്ഥാന ലോബികളുടെ സാന്നിധ്യം തടയാന്‍ നേരിട്ടുള്ള ഇടപെടലിന് മന്ത്രി തയാറായില്ല.