ലാവലിൻ കേസിൽ പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. മുഴുവൻ പ്രതികളെയും വിട്ടയച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ വിധിക്കെതിരെ സിബിഐ നൽകിയ റിവിഷൻ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയ മൂന്നു പ്രതികൾ വീണ്ടും വിചാരണ നേരിടേണ്ടിവരും.
പിണറായി വിജയൻ മുൻഊർജ സെക്രട്ടറി കെ മോഹനചന്ദ്രൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ്.മൂവർക്കും ആഹ്ലാദിക്കാം.ഇവരുടെ കാര്യത്തിൽ വിചാരണക്കോടതി വിധി ഹൈക്കോടതി അംഗീകരിച്ചു. കെഎസ്ഇബി മുൻ ചെയർമാൻ ആർ ശിവദാസൻ, ബോർഡ് അംഗമായിരുന്ന കെജി രജശേഖരൻ നായർ ജനറേഷൻ ചീഫ് എൻജിനീയറായിരുന്ന കസ്തുരിരംഗ അയ്യർ എന്നിവർ ഇനിയും നിയമയുദ്ധം േനരിടണം. ലാവലിൻ കരാറിൽ അപകതയുണ്ട് എന്ന സിബിഐയുടെ നിലപാട് ഹൈക്കോടതി ശരിവച്ചു. എന്നാൽ ഇതിൽ പിണറായി വിജയന് മാത്രമായി എങ്ങനെ ബാധ്യത വരും എന്നാണ് ഹൈക്കോടതി ഉന്നയിച്ച ചോദ്യം. പിണറായിയെ ഒഴിവാക്കാൻ ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാരണങ്ങൾ ഇവയാണ്.കരാറിന്റെ വിവരങ്ങൾ മന്ത്രിസഭയിൽ നിന്ന് പിണറായി മറച്ചുവച്ചു എന്ന് പറയാനാകില്ല.
മുഖ്യമന്ത്രി ഒപ്പിട്ട മന്ത്രിസഭാരേഖ പ്രോസിക്യൂഷൻ തന്നെ ഹാജറാക്കിയിട്ടുണ്ട്. വൈദ്യുതി ബോർഡ് പ്രിൻസിപ്പൽ സെക്രട്ടറി വഴി വൈദ്യുതി ബോർഡ് അറിയിച്ച വിവരങ്ങൾ തന്നെ പരിശോധിച്ചാൽ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതാണെന്നു കാണാം. വൈദ്യുതി മന്ത്രിയുടെ ശുപാർശയല്ല, വൈദ്യതുബോർഡിന്റെ ശുപാർശയാണ് മന്ത്രിസഭ അംഗീകരിച്ചത്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ പിണറായിയെ മാത്രം തെരഞ്ഞുപിടിച്ചതിന്റെ കാരണം വ്യക്തമല്ല. വൈദ്യുതി മന്ത്രിക്ക് മാത്രമായി ഇതിൽ എന്ത് റോൾ ആണുള്ളത് എന്നതിന് സിബിഐക്ക് കൃത്യമായ വിശദീകരണമില്ല എന്നും 102 പേജുള്ള വിധിയിൽ ഹൈക്കോടതി പറയുന്നു. പിണറായി അടക്കം ഇപ്പോൾ ഒഴിവാക്കപ്പെട്ട പ്രതികൾ അവിഹിത നേട്ടമോ സാമ്പത്തിക ലാഭമോ ഉണ്ടാക്കിയതായി സിബിഐയുടെ അന്തിമ റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല എന്നത് വളരെ പ്രധാനമാണെന്നും ഹൈക്കോടതി ചൂണ്ടികാട്ടി.