തിരുവനന്തപുരം ബോണക്കാട് കുരിശും അൾത്താരയും തകർത്ത സംഭവത്തിൽ വനംവകുപ്പും വിശ്വാസികളും തമ്മിലുള്ള തർക്കം തുടരുന്നു. പ്രതിഷേധിക്കാൻ എത്തിയ വിശ്വാസികളെ കാണിത്തടം ചെക്പോസ്റ്റിൽ തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി. കുറ്റകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സഭാപ്രതിനിധികൾക്ക് ഉറപ്പ് നൽകി.
വനഭൂമിയിൽ സ്ഥാപിച്ചിരുന്ന രണ്ടു കോൺക്രീറ്റ് കുരിശുകളും അൾത്താരയുമാണ് കഴിഞ്ഞ ദിവസം തകർക്കപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ച് രാവിലെ ഒമ്പതുമണിയോടെ സംഘടിച്ചെത്തിയ വിശ്വാസികളെ കാണിത്തടം ചെക്പോസ്റ്റിൽ തടഞ്ഞു. തുടർന്ന് പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി മണിക്കൂറുകൾ നീണ്ട വാക്കേറ്റമുണ്ടായി.
ഇതിനിടെ, സ്ത്രീകളും കുട്ടികളും ചെക്പോസ്റ്റ് മറികടന്നു. വാഹനങ്ങൾ കടത്തിവിടാൻ അധികൃതർ തയാറായില്ല. സംഘർഷം മൂർച്ഛിക്കുന്നതിനിടെ, തഹസിൽദാർ നേതാക്കളെ ചർച്ചക്കുവിളിച്ചു. തുടർന്നാണ് ബോണക്കാട് പള്ളിയിൽ ആരാധന നടത്താൻ അനുമതി നൽകിയത്. കുരിശുകള്‍ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ പറഞ്ഞു.
ബോണക്കാട് കുരിശുമലയിൽ ആരാധാന സ്വാതന്ത്രം ഉറപ്പുവരുത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നും മുഖ്യമന്ത്രിയെ സന്ദർശിച്ചശേഷം സഭാ പ്രതിനിധികൾ അറിയിച്ചു.