നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മധ്യപ്രദേശിൽ ബിജെപി 200ൽ അധികം സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമർ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശ് തൂത്തുവാരാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും തോമർ പറഞ്ഞു. അമിത് ഷായുടെ നേതൃത്വത്തിൽ നടത്തുന്ന പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിനായി മധ്യപ്രദേശിലെത്തിയപ്പോൾ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019ൽ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് പാർട്ടി തുടക്കം കുറിച്ചതായും മന്ത്രി അറിയിച്ചു. മധ്യപ്രദേശിൽ ആകെയുള്ള 29 സീറ്റുകളും നേടുന്നതിനാണ് പാർട്ടി ശ്രമിക്കുന്നത്. 2018ലാണ് മധ്യപ്രദേശ് നിയമസഭയിലേക്കു തിരഞ്ഞെടുപ്പു നടക്കുന്നത്.
അമിത് ഷാ ഭോപ്പാലിലെത്തിയത് അഭിമാനത്തിന്റെ നിമിഷമാണെന്നും തോമർ പറഞ്ഞു. കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ ഇത് ബിജെപി പ്രവർത്തകരെ പ്രോത്സാഹിപ്പിക്കും. 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ നിലവിൽ 165 സീറ്റുകളാണ് ബിജെപിക്കുള്ളത്. മാത്രമല്ല, 29 ലോക്സഭാ സീറ്റുകളിൽ 26 എണ്ണവും ബിജെപിക്കു തന്നെ.