കണ്ണൂരിലെ ഡെപ്യൂട്ടി രജിസ്ട്രാർ പി. ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുക്കാൻ ശൈലജയും ഭർത്താവും വർഷങ്ങൾക്ക് മുൻപെ ശ്രമം തുടങ്ങിയിരുന്നൂവെന്ന് വെളിപ്പെടുത്തൽ. അത്യാസന്ന നിലയിൽ കിടന്ന ബാലകൃഷ്ണനെ നിർബന്ധിച്ചാണ് ആശുപത്രിയിൽ നിന്ന് കൊണ്ടുപോയതെന്നും ബാലകൃഷ്ണന്റെ വീട്ടുജോലിക്കാരി സരോജിനി മനോരമ ന്യൂസിനോട് പറഞ്ഞു. മരണം അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട്ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി.
43 വർഷം ബാലകൃഷ്ണന്റെ വീട്ടുജോലിക്കാരിയായിരുന്നു തിരുവനന്തപുരം ചാക്ക സ്വദേശിനി സരോജിനി. മരണത്തിന് തൊട്ടുമുൻപ് ആശുപത്രിയിൽ പരിചരിച്ചതും ഇവർ മാത്രമാണ്. മരണത്തിന് ഒരു വർഷം മുൻപെ ശൈലജയും ഭർത്താവും അടുപ്പം കൂടാനെത്തിയെങ്കിലും ബാലകൃഷ്ണൻ ആട്ടിയോടിച്ചിരുന്നൂവെന്ന് സരോജിനി ഓർക്കുന്നു. രോഗം മൂർച്ഛിച്ച് പൂർണ അബോദാവസ്ഥയിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കിടക്കുമ്പോളാണ് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കെന്ന പേരിൽ ഇരുവരും ബാലകൃഷ്ണനെ കൂട്ടിക്കൊണ്ടുപോയത്. തന്റെയും ആശുപത്രി ജീവനക്കാരുടെയും എതിർപ്പ് അവഗണിച്ചുള്ള യാത്രയിൽ ബാലകൃഷ്ണൻ മരിച്ചതിൽ ദുരൂഹതയെന്നും ഇവർ സംശയിക്കുന്നു.
സരോജിനിയുടെ വെളിപ്പെടുത്തലോടെ മരണത്തിൽ ദുരൂഹത വർധിക്കുന്നതായി തളിപ്പറമ്പിലെ ആക്ഷൻ കൗൺസിൽ പറഞ്ഞു. സരോജിനിയുടെ മൊഴി രേഖപ്പെടുത്തി പൊലീസും അന്വേഷണം ആരംഭിച്ചു.