ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്തവിലക്ക് ഹൈക്കോടതി റദ്ദാക്കി. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കുന്നത് സ്വാഭാവികനീതിയുടെ നിഷേധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേരളാ ടീമിലെത്തുകയാണ് ലക്ഷ്യമെന്നു പ്രതികരിച്ച ശ്രീശാന്ത് പ്രതിസന്ധിയില്‍ ഒപ്പംനിന്നവര്‍ക്കും ദൈവത്തിനും നന്ദിപറഞ്ഞു.
മാന്യൻമാരുടെ വിനോദമായ ക്രിക്കറ്റിന്റെ മാന്യത ഉറപ്പാക്കണമെന്ന് ബിസിസിഐയ്ക്ക് നിർദേശം നൽകിയാണ്് കേരള ഹൈക്കോടതി ശ്രശാന്തിനെതിരായ വിലക്ക് നീക്കിയത്. കഠിനാധ്വാനത്തിലൂടെ സൽപേരും ആത്മവിശ്വാസവും നേടുന്ന താരങ്ങളെ കളിയുടെ പരിശുദ്ധി ഉറപ്പാക്കിതന്നെ സംരക്ഷിക്കാൻ ബിസിസിഐയ്ക്ക് ബാധ്യതയുണ്ട്. ശ്രീശാന്തിനെ കുറ്റക്കാരനാക്കാൻ ഭൗതികമായി ഒരു തെളിവും ബിസിസിഐ മുമ്പാകെയില്ല. പരിഗണച്ചത് സാഹചര്യതെളിവുകൾ മാത്രമാണ്. ശ്രീശാന്ത് വാതുവച്ചു എന്ന് പറയുന്ന മൽസരത്തിൽ ഫലം വിപരീതമായിന്നു. വാതുവയ്പ്പ് നടന്നിരുന്നെങ്കിൽ മൽസരഫലം തന്നെ മറ്റൊന്നാകുമായിരുന്നു. ഇടനിലക്കാരനെന്ന് പറയപ്പെട്ട ജിജു ജനാർദനനും ചന്ദ്രേഷ് ചന്ദുഭായ് പട്ടേലും തമ്മിലുള്ള ഫോൺസംഭാഷണം ശ്രീശാന്തിനെതിരായ തെളിവായി കണക്കാക്കാനാകില്ലെന്ന് വിചാരണക്കോടതി ഉത്തരവ് ഉദ്ധരിച്ച് ഹൈക്കോടതി വ്യക്തമാക്കി.
ഇന്ത്യൻ ടീമിനെ കുറിച്ച് ഇപ്പോഴാലോചിക്കുന്നില്ലെന്നും കേരളാ ടീമിലെത്തുകയാണ് ആദ്യലക്ഷ്യമെന്നും വിധി ഹൈക്കോടതിയിലെത്തി കേട്ടശേഷം ശ്രീശാന്ത് പ്രതികരിച്ചു. ബിസിസിഐ അച്ചടക്ക സമിതി പ്രഖ്യാപിച്ച വിലക്ക് നിലനിൽക്കുമെന്ന നിലപാടാണ് വിനോദ് റായ് അധ്യക്ഷനായ ഇടക്കാല അച്ചടക്കസമിതിയും ഹൈക്കോടതിയിൽ സ്വീകരിച്ചത്.