കെ.എസ്.ആർ.ടി.സിയും സർക്കാരും കൈവിട്ടതോടെ പി.എസ്.സി. റാങ്ക് ജേതാക്കൾ കൂലിപ്പണിക്കാരായി. കെഎസ്ആർടിസി കണ്ടക്ടർ നിയമനത്തിനായി പിഎസ്‌സിയുടെ അഡ്വൈസ്മെമ്മോ പോക്കറ്റിലിട്ടാണ് കോഴിക്കോട്ടെ രണ്ട് ചെറുപ്പക്കാർ കൂലിപ്പണിക്കിറങ്ങിയിരിക്കുന്നത്. അഡ്വൈസ് മെമ്മോ നൽകി മൂന്ന് മാസത്തിനകം ജോലി നൽകണമെന്ന ചട്ടം കാറ്റിൽ പറത്തി കെഎസ്ആർടിസി കബിളിപ്പിക്കുന്നത് നാലായിരത്തിലധികം യുവാക്കളെയാണ്.
സർക്കാർ ജോലിയ്ക്കായി പഠിച്ചതും പരീക്ഷയെഴുതിയതും പാഴായിപ്പോയെന്ന ബോധ്യത്തിൽ നിന്നാണ് സർക്കാരിന്റെ ഔദാര്യം ആവശ്യമില്ലാത്ത കൂലിപ്പണിക്ക് ഈ ചെറുപ്പക്കാർ ഇറങ്ങിപുറപ്പെട്ടത്. അഡ്വൈസ് മെമ്മോ നൽകി മൂന്ന് മാസത്തിനകം ജോലി നൽകണമെന്നാണ് ചട്ടം. മെമ്മോ കൈപ്പറ്റി എട്ടുമാസം കഴിഞ്ഞിട്ടും കെഎസ്ആർടിസി നിയമന ഉത്തരവ് അയച്ചിട്ടില്ല
2013 മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച പിഎസ്‌സി ലിസ്റ്റിൽ 2016 ഡിസംബർ 31നാണ് 4000 പേർക്ക് പിഎസ്‌സി അഡ്വൈസ് മെമ്മോ നൽകിയത്. താൽകാലിക ജീവനക്കാരെ സംരക്ഷിക്കാനുള്ള യൂണിയനുകളുടെ സമ്മർദത്തിന് വഴങ്ങിയാണ് കെഎസ്ആർടിസി നിയമനം തടയുന്നതെന്നും റാങ്ക് ജേതാക്കൾ ആരോപിക്കുന്നുണ്ട്.