ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നിർമാതാവ് ജി.സുരേഷ്കുമാർ. തെറ്റുചെയ്യാത്ത ആളെ ശിക്ഷിക്കുകയാണ്. ഡി സിനിമാസ് പൂട്ടിക്കാൻ ശ്രമിക്കുന്നത് ആരെന്ന് കണ്ടെത്തണമെന്നും ദിലീപിനെ പിന്തുണയ്ക്കാതെ സിനിമാക്കാർ ഒളിച്ചോടിയെന്ന് കരുതേണ്ടെന്നും സുരേഷ്കുമാർ മനോരമ ന്യൂസിനോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ജയിലിലായ ദിലീപിന് സിനിമമേഖലയിൽ നിന്നുകിട്ടുന്ന ആദ്യത്തെ ശക്തമായ പിന്തുണയാണ് ജി.സുരേഷ്കുമാറിന്റേത്.
നടിയെ ആക്രമിച്ച കേസുമായി ഡി സിനിമാസിന് എന്താണ് ബന്ധം. താരവും വിതരണക്കാരനും ബിസിനസുകാരനുമായ ദിലീപിന് പലയിടത്തും നിക്ഷേപമുണ്ടാകും. ഡിസിനിമാസിന്റെ നിയമലംഘനം കണ്ടെത്താൻ പറ്റാത്തപ്പോൾ ജനറേറ്ററിന്റെ പേരിൽ പൂട്ടിക്കാൻ മനപൂർവം ശ്രമിക്കുന്നു. ഇത് എന്തിനെന്നും പിന്നിൽ ആരെന്നും കണ്ടെത്തണം.
ദിലീപിനെതിരെ ഘോരഘോരം സംസാരിച്ച രാഷ്ട്രീയക്കാരെ പീഡനക്കേസിൽ എം.എൽ.എ അറസ്റ്റിലായപ്പോൾ കണ്ടില്ല. ചാനലുകൾ കയറിയിറങ്ങി ദിലീപിനെ ചീത്തവിളിക്കുന്ന ചലച്ചിത്രപ്രവർത്തകരുടെ കാര്യത്തിൽ എന്തുവേണമെന്ന് സിനിമസംഘടനകൾ പിന്നീട് ചർച്ച ചെയ്യുമെന്നും സുരേഷ് കുമാർ പറഞ്ഞു.