ആവശ്യപ്പെട്ട പിരിവ് നൽകാത്തതിന് വ്യാപാരിക്ക് ബി.ജെ.പിയുടെ ഭീഷണി. കൊല്ലം ചവറയിൽ കുടിവെള്ള വ്യാപാരിയായ മനോജിനെയാണ് ബി.ജെ.പി ജില്ലാ ഭാരവാഹി ഭീഷണിപ്പെടുത്തിയത്. അയ്യായിരം രൂപ പിരിവ് ചോദിച്ചപ്പോൾ മൂവായിരം രൂപ നൽകാമെന്ന് പറഞ്ഞതിനാണ് ഭീഷണി.ഫോണിൽ ഭീഷണിപെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നു.
ബി.ജെ.പിയുടെ സംസ്ഥാനതല ഫണ്ട് പിരിവിന് എത്തിയ പ്രവർത്തകർക്ക് ചോദിച്ച പണം നൽകാത്തതിനാണ് കുടിവെള്ള വ്യാപാരിയെ ഭീഷണിപ്പെടുത്തിയത്. അയ്യായിരം രൂപ ആവശ്യപ്പെട്ടിട്ട് എന്തുകൊണ്ട് നൽകിയില്ലെന്ന് ചോദിച്ച് വിളിച്ച ജില്ല ഭാരവാഹി സുഭാഷാണ് വ്യാപാരിയായ മനോജിനോട് ഭീഷണിമുഴക്കിയത്. ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ വ്യാപാരി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് കൈമാറി.
കഴിഞ്ഞ മാസം 28നാണ് ഭീഷണിയുണ്ടായതെന്ന് മനോജ് പറഞ്ഞു. ഈ വർഷം തന്നെ നിരവധിതവണ ബി.ജെ.പിക്ക് പിരിവ് നൽകി. ആദ്യമായിട്ടാണ് ഇത്തരത്തിൽ ഭീഷണിയെന്നും മനോജ് പറഞ്ഞു. പിരിവിനായി ഭീഷണിപ്പെടുത്തിയ ജില്ലാഭാരവാഹിക്കെതിരെ നടപടിയുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന നേതാക്കൾ മനോജിന് ഉറപ്പ് നൽകി. ഭീഷണിപ്പെടുത്തിയോ നിർബന്ധിച്ചോ പിരിവ് പാടില്ലെന്ന നിലപാടിലാണ്.