ദീലിപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി-സിനിമാസ് അടച്ചുപൂട്ടി. ചാലക്കുടി നഗരസഭാ കൗണ്‍സില്‍ തീരുമാനപ്രകാരമാണ് നടപടി.ഡി സിനിമാസ് തിയറ്റർ സമുച്ചയം പൂട്ടണമെന്ന് ചാലക്കുടി നഗരസഭ ഉത്തരവിട്ടിരുന്നു. വിജിലൻസ് അന്വേഷണം കഴിയുന്നതുവരെ തിയറ്റർ പ്രവർത്തിപ്പിക്കരുത്. തിയറ്ററിനു നിർമാണാനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്ന് നഗരസഭാംഗങ്ങൾ പ്രത്യേക കൗൺസിൽ യോഗത്തിൽ കണ്ടെത്തിയിരുന്നു.
കെട്ടിട നിർമ്മാണം മുതലുള്ള കാര്യങ്ങിൽ ചട്ടവിരുദ്ധമായ കാര്യങ്ങൾ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. നഗരസഭാംഗങ്ങൾ ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തത്. താലൂക്ക് സര്‍വേയറുടെ സ്കെച്ച് ഇല്ലാതെ സിനിമാ തിയറ്റര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ ചട്ടലംഘനമുണ്ടെന്ന ആരോപണം ചർച്ച ചെയ്യുന്നതിനാണ് കൗൺസിൽ ചേർന്നത്.
അതേസമയം, ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സര്‍വേ വിഭാഗം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ തിയറ്ററിന്റെ ഭൂമിയിൽ പുറമ്പോക്ക് ഇല്ലെന്നാണ് സ്ഥിരീകരണം. പല തവണ റജിസ്ട്രേഷൻ കഴിഞ്ഞാണു ഭൂമി ദിലീപിന്റെ കയ്യിലെത്തിയത്. ഏഴു തവണയെങ്കിലും കൈമാറ്റം നടന്നിട്ടുണ്ടെങ്കിലും കയ്യേറ്റമുണ്ടായിട്ടില്ലെന്നു അധികൃതർ പറയുന്നു.