മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ ആട്ടിപ്പുറത്താക്കിയ സംഭവത്തിൽ തിരുവനന്തപുരം മാസക്കറ്റ് ഹോട്ടലിലെ ജീവനക്കാരോട് മുഖ്യമന്ത്രിയുടെ ഒാഫീസ് വിശദീകരണം ചോദിച്ചു. മാധ്യമപ്രവർത്തകരെ എന്തിനാണ് ഹോട്ടലിനുള്ളിലേക്ക് കയറ്റിയതെന്നാണ് ചോദ്യം ഉയർന്നത്. ഇതിന് വ്യക്തമായ മറുപടി നൽകാൻകഴിയാതെ ഹോട്ടൽ ജീവനക്കാർ വലഞ്ഞു.
ഈ സംഭവം ഉണ്ടായതിലുള്ള അനുരണനങ്ങൾ മുഖ്യമന്ത്രിയുടെ ഒാഫീസിൽ അവസാനിച്ചിട്ടില്ല. മാധ്യമപ്രവർത്തകരെ മാസ്്ക്കറ്റ് ഹോട്ടലിലേക്ക് കയറ്റിവിട്ടതാണ് പ്രശ്നങ്ങളുടെ അടിസ്ഥാനമെന്നാണ് വിലയിരുത്തൽ. കെറ്റിഡിസിയുടെ ഉടമസ്ഥതയിലുള്ള മാസ്ക്കറ്റ് ഹോട്ടലിലെ മാനേജറുൾപ്പെടെ ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് മുഖ്യമന്ത്രിയുടെ ഒാഫീസ് നേരിട്ട് വിശദീകരണം ചോദിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിലേക്ക് മാധ്യമപ്രവർത്തകരെ കയറ്റിവിട്ടതിനെ കുറിച്ച് വ്യക്തമായ വിശദീകരണം ജീവനക്കാർക്ക് നൽകാനായില്ല.
ധാരാളം സർക്കാർയോഗങ്ങളും ചർച്ചകളും നടക്കുന്ന മാസ്ക്കറ്റ് ഹോട്ടലിൽ ഒരിക്കലും മാധ്യമപ്രവർത്തകരെ തടയാറില്ല എന്നു മാത്രമായിരുന്നു ജീവനക്കാർക്ക് പറയാനുണ്ടായിരുന്നത്. മുഖ്യമന്ത്രിയും ബിജെപി നേതാക്കളുമായുള്ള ചർച്ചയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനെകുറിച്ച് ഹോട്ടൽജീവനക്കാർക്ക് പ്രത്യേകിച്ചൊരു നിർദ്ദേശവും ആരും നൽകിയിരുന്നില്ല. മാധ്യമപ്രവർത്തകർ സാധാരണപോലെ ചർച്ചക്ക് മുൻപ് ദൃശ്യങ്ങൾ പകർത്താനെത്തിയതുമാണ്. കടക്കൂ പുറത്തെന്ന് മുഖ്യമന്ത്രി ആക്രോശിച്ചതോടെ കാര്യങ്ങൾക്ക് മറ്റൊരുമാനം വരികയായിരുന്നു.