നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന ചോദ്യം ചെയ്യലിൽ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള ശത്രുതയെക്കുറിച്ചാണ് പ്രധാനമായും പൊലീസ് ആരാഞ്ഞത്. അതേസമയം പൾസർ സുനിയെ മുൻപരിചയമുണ്ടായിരുന്നുവെന്ന് അപ്പുണ്ണി പൊലീസിന് മൊഴി നൽകി. ജയിലിൽ നിന്ന് ഫോൺ വന്നപ്പോൾ പരിചയമില്ലാത്തതു പോലെ പെരുമാറിയത് ദിലീപ് പറഞ്ഞിട്ടാണെന്നും അപ്പുണ്ണി പൊലീസിനോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപുമായി അടുത്ത ബന്ധമുള്ളയാളെന്ന നിലയിലാണ് ഏതാനും ദിവസം മുമ്പ് നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തത്. 2013 ലെ അമ്മ താരനിശയുടെ പരിശീലനസമയത്ത് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുണ്ടായ വാക്കുതർക്കത്തെക്കുറിച്ചാണ് പ്രധാനമായും പൊലീസ് ആരാഞ്ഞത്. അന്ന് താരങ്ങൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. താരനിശയ്ക്കിടെയുണ്ടായ വാക്കു തർക്കത്തെക്കുറിച്ച് സിദ്ദിഖ് വിശദമായ മൊഴി നൽകി. അതേസമയം 2013 ൽ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതൽ പൾസറിനെ അടുത്ത് പരിചയമുണ്ടെന്ന് ദിലീപിന്റെ സഹായി അപ്പുണ്ണി മൊഴി നൽകിയിട്ടുണ്ട്. ജയിലിൽ നിന്ന് പൾസർ സുനി ഫോൺ വിളിച്ചപ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നു. ദിലീപ് പറഞ്ഞിട്ടാണ് പരിചയമില്ലാത്ത ഭാവത്തിൽ സംസാരിച്ചത്. ഏലൂർ ടാക്സി സ്റ്റാൻഡിൽ കത്തിന്റെ കാര്യം സംസാരിക്കാൻ പോയിരുന്നെന്നും ഇത് ദിലീപിന് അറിയാമായിരുന്നെന്നും അപ്പുണ്ണി ചോദ്യം ചെയ്യലിൽ മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടോ എന്ന് തനിക്കറിയില്ലെന്നും അപ്പുണ്ണി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. സിനിമാ സെറ്റുകളിൽ ചിലപ്പോളൊക്കെ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഇവർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായും അറിയില്ല. എന്നാൽ ഈ മൊഴികളൊന്നും പൂർണമായി പൊലീസ് വിശ്വസിച്ചിട്ടില്ല. പ്രാഥമിക മൊഴി മാത്രമാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. അപ്പുണ്ണിയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.