മുഖ്യമന്ത്രിയെ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാനത്തെ ജനങ്ങൾ തിരഞ്ഞെടുത്ത കൗൺസിലിന്റെ ശുപാർശയ്ക്കനുസരിച്ചു പ്രവർത്തിക്കേണ്ട ആളാണ് ഗവർണറെന്നാണ് മനസ്സിലാക്കുന്നത്. ഭരണഘടന നന്നായി അറിയാവുന്ന ഗവർണർ സാങ്കേതികത്വം ഉപയോഗിച്ചായിരിക്കില്ല, സൗഹൃദത്തിന്റെ പേരിലായിരിക്കും മുഖ്യമന്ത്രിയെ വിളിച്ചത്. അങ്ങനെയല്ലെങ്കിൽ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കാനം മാധ്യമങ്ങളോടു പറഞ്ഞു.
സമാധാന ചർച്ചയുടെ ദൃശ്യങ്ങൾ പകർത്താൻശ്രമിച്ച മാധ്യമപ്രവർത്തകരോടു മുഖ്യമന്ത്രി പുറത്തുപോകാൻ പറഞ്ഞതിനെക്കുറിച്ച് അതിന്റെ സാഹചര്യം പരിശോധിക്കാതെ അഭിപ്രായം പറയാനാകില്ല. എല്ലാവർക്കും എപ്പോഴും അച്ചടിഭാഷയിൽതന്നെ സംസാരിക്കാൻ കഴിഞ്ഞെന്നുവരില്ല. ഓരോരുത്തരും വളർന്നുവന്ന പശ്ചാത്തലങ്ങൾക്കനുസരിച്ച് ഗ്രാമഭാഷ പറഞ്ഞെന്നുവരാം. അത് ചിലപ്പോൾ ബഹുമാനം കുറഞ്ഞുപോയെന്ന തോന്നലുണ്ടാക്കാം. എന്നാൽ അതൊന്നും വലിയ പ്രശ്നമാക്കേണ്ട കാര്യമില്ല. അതല്ല ഇപ്പോഴത്തെ വലിയ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.