ബി.ജെ.പി ഹര്‍ത്താല്‍ സംസ്ഥാനത്തെ ജനജീവിതം താറുമാറാക്കി. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വീസ് നടത്തിയില്ല. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷസാധ്യതയുള്ള മേഖലകളില്‍ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
രാത്രി വൈകി പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാവിലെ റയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും വന്നിറങ്ങിയ ദീര്‍ഘദൂരയാത്രക്കാരെയാണ് ഏറെ വലച്ചത്. തിരുവനന്തപുരം കോഴിക്കോട് പാലക്കാട് ജില്ലകളില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ പൊലീസ് രംഗത്തുണ്ടായിരുന്നെങ്കിലും മറ്റ് ജില്ലകളില്‍ ജനം ഏറെ ബുദ്ധിമുട്ടി.
കണ്ണൂര്‍ ചൊക്ലിയിലുംകോട്ടയം വൈക്കത്തും ഹർത്താലനുകൂലികൾ കാറുകള്‍ അടിച്ചു തകർത്തു. ഇടത് അനുകൂല ഫ്ലക്സുകളും ബാനറുകളും നശിപ്പിച്ചു. പൊലീസ് ഇടപെട് പ്രവർത്തകരെ നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ വാക്കേറ്റവും ഉന്തും തള്ളുണമുണ്ടായി. ഇതിനിടെ വാഹനം തകർത്തവരെ പൊലീസ് പിടികൂടിയെങ്കിലും പ്രവർത്തകർ ഇടപെട് ബലമായി മോചിപ്പിച്ചു. കോട്ടയം ടൗണില്‍ മാധ്യമപ്രവര്‍ത്തകരെ ഹര്‍ത്താല്‍ അനുകൂലികള്‍ കയ്യേറ്റം ചെയ്തു.
കൊല്ലം കാവനാടും ആലപ്പുഴയിലും കെഎസ്ആർടിസി ബസിനുനേരെ ആക്രമണുണ്ടായി. കൊല്ലത്ത് ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഉമയനെല്ലൂരിൽ പ്രകടനം നടത്തിയ ബി.ജെ.പി പ്രവർത്തകർ സ്വകാര്യ വാഹനങ്ങൾ തടഞ്ഞു മലപ്പുറത്ത് എടപ്പാളിലും തിരൂരിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. എടക്കരയിൽ തുറന്ന കടകൾ അടപ്പിക്കാനുള്ള ശ്രമങ്ങൾ നേരിയ സംഘർഷമുണ്ടാക്കി. ഒറ്റപ്പാലം വാണിയംകുളത്ത് ആംബുലൻസിന്റെ ചില്ലുകൾ കല്ലേറിൽ തകർന്നു. തോപ്പുംപടിലെ പെട്രോൾ പമ്പിന് നേരെയും ആക്രമണമുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ പലയിടത്തും റോഡ് ഉപരോധിച്ചു.
കാസർകോട് മംഗളുരു റൂട്ടിൽ കർണാടക ആർ ടി.സി ബസുകളും സർവീസ് നിർത്തിവച്ചു. സംസ്ഥാന അതിർത്തികളിൽ നൂറുകണക്കിന് ചരക്ക് വാഹനങ്ങളാണ് ഹര്‍ത്താല്‍ തീരാന്‍ കാത്തുകിടക്കുന്നത്.