വിശാലസഖ്യം തകര്‍ത്ത് നിതീഷ് കുമാര്‍ ബിജെപി പിന്തുണയോടെ ഇന്ന് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യും. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനും എതിരായ അഴിമതിക്കേസുകളുടെ പേരില്‍ ബുധനാഴ്ച വൈകീട്ട് അതിനാടകീയമായാണ് നിതീഷ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്. മൂന്നുമണിക്കൂറിനുള്ളില്‍ ബിജെപി പിന്തുണപ്രഖ്യാപിച്ചു. അഴിമതിയോട് വിട്ടുവീഴ്്ച്ചചെയ്യില്ലെന്നും ഭരണ ദുഷ്ക്കരമായതോടെയാണ് രാജിവെച്ചതെന്നും നിതീഷ് കുമാര്‍ പറഞ്ഞു. നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. വൈകിട്ട് അഞ്ചിന് പട്നയിലാണ് സത്യപ്രതിജ്ഞ.
മോദി തരംഗം അതിശക്തമായിരുന്ന കാലത്ത് അതിനെ അതിജീവിച്ച് ബിജെപിക്ക് ബദല്‍ലക്ഷ്യമിട്ട് രൂപീകരിച്ച ബിഹാറിലെ മഹാസഖ്യ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാകും മുന്‍പേ തകര്‍ന്നടിഞ്ഞു. ബിജെപിക്കൊപ്പം ചേര്‍ന്ന് നീതീഷ് വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്. ബുധനാഴ്ച വൈകീട്ട്, രാജ്ഭവനിലെത്തി ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയെ കണ്ട നിതീഷ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. റയില്‍വേയുടെ ഹോട്ടലുകള്‍ പാട്ടത്തിന് നല്‍കിയതിലെ ക്രമക്കേട് അടക്കം വിവിധ അഴിമതിക്കേസുകളില്‍ ലാലുപ്രസാദ് യാദവിന്‍റെ കുടുംബം അന്വേഷണം നേരിടുകയാണ്. ഇതില്‍ നിതീഷിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ലാലുവിന്‍റെ മകന്‍ തേജസ്വി ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യം ലാലു നിഷേധിച്ചത് പ്രകോപനമായി.
അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്നായിരുന്നു നിതീഷിനെ അഭിനന്ദിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. പിന്നാലെ മോദി പങ്കെടുത്ത ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം ചേര്‍ന്നു. ബിജെപി നേതാക്കള്‍ നിതീഷിന്‍റെ കണ്ട് പിന്തുണ അറിയിക്കുകയും ഗവര്‍ണര്‍ക്ക് കത്തുനല്‍കുകയും ചെയ്തു. 243 അംഗ നിയമസഭയില്‍ 71 എം.എല്‍എമാരാണ് ജെഡിയുവിനുള്ളത്. ബിജെപിയുടെ 53 പേരുള്‍പ്പെടെ 58 അംഗങ്ങള്‍ക്ക് എന്‍ഡിഎക്കുണ്ട്. ആര്‍ജെഡിക്ക് 80 ഉം കോണ്‍ഗ്രസിന് 27 ഉം അംഗങ്ങളാണുള്ളത്. നിതീഷ് കൊലപാതക്കേസിലെ പ്രതിയാണെന്ന് ആഞ്ഞടിച്ച ലാലു മഹാസഖ്യം തകരില്ലെന്നും പ്രഖ്യാപിച്ചു. നോട്ട് അസാധുവാക്കല്‍ മുതല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് വരെ പലപ്പോഴും പ്രതിപക്ഷ നീക്കങ്ങള്‍ക്ക് വിരുദ്ധമായി നിതീഷ് ബിജെപിക്കൊപ്പം നിന്നിരുന്നു.