മെഡിക്കൽ കോളജ് കോഴ പ്രശ്നത്തിലും പാർട്ടി അന്വേഷണ റിപ്പോർട്ട് ചോർന്നതിലും ബി.ജെ.പി നടപടികൾ ഇന്ന് തീരുമാനിക്കും. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ രാവിലെ 10.30 നാണ് സംസ്ഥാന നേതൃയോഗം. ജില്ലാ പ്രസിഡന്റുമാരെയും ജനറൽ സെക്രട്ടറിമാരെയും വിളിപ്പിച്ചിട്ടുണ്ട്.
മെഡിക്കൽകോളജ് കോഴവിവാദത്തൽ ആരെല്ലാം ഉൾപ്പെട്ടിട്ടുണ്ട് ? അവർക്കെതിരെ എന്തുനടപടി സ്വീകരിക്കും. ഇതാണ് യോഗത്തിലുയരുന്ന പ്രധാന പ്രശ്നം. പാർട്ടി അന്വേഷണ റിപ്പോർട്ട് ചോർത്തിയാൾക്കെതിരായ നടപടിയാണ് മറ്റൊന്ന്. കെ.പി. ശ്രീശനൊപ്പം അന്വേഷണ സമിതി അംഗമായിരുന്ന സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ സസ്പെൻഡുചെയ്തേയ്ക്കും. നസീറിന്റെ ഇ-മെയിൽ ഐഡിയിൽ നിന്ന് റിപ്പോർട്ട് ചോർന്നുവെന്നാണ് നേതൃത്വത്തിന്റെ പ്രാഥമിക കണ്ടെത്തൽ. അഴിമതി ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന കർശന നിലപാടിലാണ് കേന്ദ്ര നേതൃത്വം. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്. രാജയും യോഗത്തിൽ പങ്കെടുക്കും.
അതേസമയം കോഴ വിവാദത്തിൽ തന്റെ പേര് വലിച്ചിഴച്ചെന്ന പരാതി എം.ടി. രമേശ് ഉന്നയിക്കും. പാർട്ടിയിലെ ചിലർ വ്യക്തിപരമായി തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് എം.ടി.രമേശിന്റെ പരാതി. ഉൾപ്പാർട്ടി അന്വേഷണ റിപ്പോർട്ട് ചോർച്ചക്കുപിന്നിലും ഇതേലക്ഷ്യം തന്നെയെന്ന് ചൂണ്ടിക്കാട്ടി രമേശ് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്ക് പരാതി നൽകും.