മെഡിക്കല്‍ അഴിമതിയില്‍ ദേശീയതലത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.ബി.ഐയെ കേസ് ഏല്‍പിച്ചാല്‍ എന്താകുമെന്ന് കണ്ടറിയണം. കേന്ദ്രസര്‍ക്കാരും ബി.ജെ.പിയിലെ മുതിര്‍ന്ന േനതാക്കളും ഉള്‍പ്പെട്ട വലിയ കുംഭകോണമാണ് നടന്നത്. പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റംമാത്രം. എങ്ങനേയും പണമുണ്ടാക്കാനുള്ള ശ്രമത്തിനിടെ ബി.ജെ.പി അഴിമതിപ്പാര്‍ട്ടിയായി മാറിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോളജ് കോഴ അന്വേഷണ റിപ്പോർട്ട് ചോർന്നതുമായി ബന്ധപ്പെട്ട് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷനും സംസ്ഥാന സെക്രട്ടറിയുമായ എ.കെ. നസീറിനെ സസ്പെൻഡ് ചെയ്യും. അന്വേഷണ റിപ്പോർട്ട് ചോർന്നത് നസീറിന്റെ ഇ– മെയിൽ ഐഡിയിൽ നിന്നാണെന്നു കണ്ടെത്തിയതിനെ തുടർന്നാണിത്.
സംഭവത്തിൽ കൂടുതൽ കുറ്റവാളികളുണ്ടെന്നു കരുതുന്നില്ലെന്നു ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ പ്രതികരിച്ചു. കുറ്റവാളിക്കെതിെര നടപടിയെടുത്തെന്നും തുടര്‍നടപടികള്‍ ആലോചിക്കുമെന്നും രാജ വിശദമാക്കി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാവില്ലെന്നും അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും രാജ പറഞ്ഞു.
കോഴ നൽകി മെഡിക്കൽ കോളജിന് അനുമതി വാങ്ങുന്നുണ്ടെന്ന ബിഡിജെഎസിന്റെ പരാതിയെ തുടർന്ന് ഇക്കഴിഞ്ഞ മേയിലാണ് പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ബിജെപി വൈസ് പ്രസിഡന്റ് കെ.പി. ശ്രീശൻ ആയിരുന്നു അന്വേഷണ കമ്മിഷനിലെ മറ്റൊരു അംഗം. കമ്മിഷൻ ജൂൺ ആറിനു സംസ്ഥാന നേതൃത്വത്തിനു റിപ്പോർട്ട് സമർപ്പിച്ചു.
പാർട്ടി അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായ എം. ഗണേഷ്, കെ. സുഭാഷ്, കേന്ദ്ര ജോയിന്റ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവർക്കു മാത്രമാണു റിപ്പോർട്ട് ലഭിച്ചത്. എന്നാൽ ഇതിനിടെയാണ് അന്വേഷണ റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർന്നു കിട്ടുന്നതും സംഭവം വിവാദമായതും.