ഒരു തരത്തിലുള്ള അഴിമതിയും പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കുറ്റം ചെയ്തവരാരും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ നിരാശപ്പെടേണ്ടി വരില്ലെന്നും കെ. സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. മെഡിക്കൽ കോഴയിൽ ആരോപണവിധേയനായ ആർ.എസ്. വിനോദിനെ ബി.ജെ.പി പുറത്താക്കിയതിന് ശേഷം ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലാണ് സുരേന്ദ്രന്‍ പാര്‍ട്ടി നയം വ്യക്തമാക്കിയത്
ഇതിനിടെ ഇന്ന് ആലപ്പുഴയിൽ ചേരാനിരുന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗം മാറ്റിവെച്ചു. സംസ്ഥാന കമ്മിറ്റി യോഗം നാളെ തിരുവനന്തപുരത്ത് നടക്കും. അതേസമയം മെഡിക്കൽ കോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി.
ഇന്ന് കോർ കമ്മിറ്റിയും നാളെ സംസ്ഥാന കമ്മിറ്റിയും ആലപ്പുഴയിൽ ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത് - സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് അസുഖമായതിനാലാണ് യോഗം മാറ്റിയതെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. മെഡിക്കൽ കോഴ ആരോപണത്തെ തുടർന്ന് സംസ്ഥാന ബിജെപിയിൽ ചേരിപ്പോര് രൂക്ഷമായിരുന്നു, അന്വേഷണ റിപ്പോർട്ട് ചോർത്തിയത് എം.ടി- രമേശിനെ ലക്ഷ്യം വെച്ചാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
ഇക്കാര്യം കോർ കമ്മിറ്റിയിൽ ഉന്നയിക്കുമെന്നും സൂചനയുണ്ടായിരുന്നു. ഇതിനിടയിലാണ് രാത്രി വൈകി കോർ കമ്മിറ്റി യോഗം മാറ്റിവെച്ചതായി നേതൃത്വം അറിയിച്ചത്. ഇതോടെ നാളെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ മെഡിക്കൽ കോഴ ആരോപണം സജീവ ചർച്ചയായേക്കും; നേരത്തെ ആരോപണ വിധേയനായ സഹകരണ സെൽ കൺവീനർ ആർ.എസ്.വിനോദിനെ പാർട്ടി പുറത്താക്കിയിരുന്നു.അതേ സമയം കോഴ ആരോപണത്തിൽ വിജിലൻസ് ഡയറക്ടർ അന്വേഷണം പ്രഖ്യാപിച്ചു.പ്രത്യേക യൂണിറ്റ് എസ്.പി, കെ.ജയകുമാറിനാണ് അന്വേഷണ ചുമതല. മുൻ കൗൺസിലറും സി.പി.എം കോവളം ഏര്യാ കമ്മിറ്റി അംഗവുമായ സുക്കാർ നോവയുടെ പരാതിയിലാണ് അന്വേഷണം.ഇതോടെ ബി.ജെ.പിയുടെ ആഭ്യന്തര കാര്യമായി വിഷയത്തെ ചുരുക്കാൻ കഴിയില്ലെന്നും പാർട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു
Advertisement